ബിനോയി കോടിയേരിയുടെ ഡി.എൻ.എ പരിശോധന നാളെ
മുംബൈ: ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ കോടിയേരി ബാലകൃഷ്ണൻ മകൻ ബിനോയി കോടിയേരിയുടെ ഡി.എൻ.എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാന്പിൾ നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പരിശോധനാ ഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് നൽകണമെന്നും ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസിലെ പരാതിക്കാരിയായ യുവതി ബോംബെ ഹൈക്കോടതിയിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു. വ്യാജ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസാണിതെന്നും അതിനാൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയി സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. നേരത്തെ അന്വേഷണവുമായി സഹകരിക്കണമെന്നും ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്നുമുള്ള ഉപാധികളോടെ മുംബൈ സെഷൻസ് കോടതി കേസിൽ ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് വിവിധ കാരണങ്ങൾ പറഞ്ഞ് ബിനോയി ഡി.എൻ.എ പരിശോധനയിൽ നിന്നും ഒഴിഞ്ഞുമാറി. ഇതിനിടെയാണ് കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

