ഭൂമി വിവാദം: വിശ്വാസികൾക്കായി കർദിനാൾ ആല‍ഞ്ചേരിയുടെ സർക്കുലർ


കൊച്ചി: സഭാ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ സർക്കുലർ ഇന്ന് എറണാകുളം− അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചു. ഭൂമി വിറ്റതിനെക്കുറിച്ചും, സഹായമെത്രാൻമാരെ പുറത്താക്കിയ നടപടിയെക്കുറിച്ചും വിശദീകരിക്കുന്ന സർക്കുലർ പക്ഷെ  വിമത വൈദികരുടെ പള്ളികളിൽ വായിച്ചില്ല. 

അതിരൂപതയുടെ പൊതുനൻമയെക്കരുതിയാണ് സഭാ സ്വത്തുക്കൾ വിൽക്കാൻ തീരുമാനിച്ചതെന്നാണ് സർ‍ക്കുലറിൽ‍ പറയുന്നത്. സഹായമെത്രാൻമാരെ നീക്കിയത് വത്തിക്കാൻ ആണെന്നും തനിക്കതിൽ പങ്കില്ലെന്നും കർദിനാൾ ആലഞ്ചേരി സർക്കുലറിൽ വിശദീകരിക്കുന്നു. പുതിയ മെത്രാൻമാരെ ഉടൻ നിയമിക്കുമെന്നും സർ‍ക്കുലറിൽ‍ വിശദീകരണമുണ്ട്.

സഹായമെത്രാൻമാരായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും ചുമതലകളിൽ നിന്ന് പുറത്താക്കിയത് വത്തിക്കാൻ തീരുമാന പ്രകാരമാണ്. മാർപാപ്പയിൽ‍ നിന്നും വിവിധ ഇടങ്ങളിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്‍റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. രൂപതയുടെ പ്രവർത്തനത്തിന് പുതിയ മെത്രാനെ വൈകാതെ നിയമിക്കാനാകുമെന്നും സർക്കുലറിൽ‍ പറഞ്ഞിട്ടുണ്ട്. 

ഭൂമിവിൽ‍പനയിലൂടെ അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സഭയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നവരെ വിശ്വാസികൾ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുതെന്നും സർക്കുലറിൽ പറയുന്നു.

ഇനി നടക്കാനിരിക്കുന്ന സിനഡോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കും. പ്രശ്നങ്ങൾ അടുത്ത സിനഡിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കർദിനാൾ സർക്കുലറിൽ പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed