യു.ഡി.എഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പിൽ നടന്നത് കൊള്ളയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ അടിമുടി അഴിമതിയായിരുന്നുവെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരിൽ ഡിവിഷനുകളിൽ പണപ്പിരിവ് നടന്നെന്നും റിപ്പോർട്ടിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
2015ൽ വിജിലൻസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം. ബിൽ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചും സാധനങ്ങൾ മറിച്ചു വിറ്റും പൊതുമരാമത്ത് വകുപ്പിൽ വൻ ക്രമക്കേട് നടത്തി. വിജിലൻസ് റിപ്പോർട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം മേൽപ്പാലത്തിനുണ്ടായത്. അഴിമതി കാണിച്ചവരാരും രക്ഷപെടാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരാമത്ത് പണിയുടെ ബിൽ തയ്യാറാക്കുന്പോൾ കൈക്കൂലി വാങ്ങി. പണി പൂർത്തിയാകാതെ ബിൽ പാസാക്കാനും കൈക്കൂലി. എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചു കാണിച്ചും ക്രമക്കേട് നടന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടാർ ഉൾപ്പെടെയുള്ള നിർമ്മാണ വസ്തുക്കൾ ഉദ്യോഗസ്ഥർ മറിച്ചു വിറ്റു. സ്ഥലംമാറ്റത്തിനും കൂടുതൽ മെച്ചപ്പെട്ട സ്ഥലത്തേക്കുള്ള പോസ്റ്റിംഗിനും കൈക്കൂലി വാങ്ങി തുടങ്ങിയവയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ അഴിമതി ആരോപണങ്ങൾ. കൺസ്ട്രക്ഷൻ കോർപ്പറേഷനിലെ അഴിമതിയും വിജിലൻസ് റിപ്പോർട്ടിലുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.

