കെ.എസ്.ആർ.ടി.സിക്ക് 1922 കോടി സഹായധനം : തോമസ് ഐസക്

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിക്ക് 1,922 കോടി രൂപ സഹായധനമായി നൽകുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കെ.എസ്.ആർ.ടി.സിയെ രണ്ടു വർഷത്തിനുള്ളിൽ ലാഭത്തിലാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ഇപ്പോഴത്തെ യാത്രാ സൗജന്യങ്ങൾക്ക് 211 കോടി രൂപ സർക്കാർ നഷ്ടപരിഹാരമായി നൽകും. രണ്ടു വർഷത്തേക്ക് പെൻഷൻ വിതരണം ചെയ്യാൻ ആവശ്യമായ പണവും നൽകും.
നവംബറോടെ കെ.എസ്.ആർ.ടി.സിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ദൃശ്യമാകും. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്തത് കൊണ്ടുമാത്രം കെ.എസ്.ആർ.ടി.സിയെ കടക്കെണിയിൽ നിന്നു രക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
12% പലിശയ്ക്കെടുത്ത 3,200 കോടി രൂപയുടെ വായ്പകൾ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാനുണ്ട്. ഇതിന്റെ തിരിച്ചടവിന് തന്നെ പ്രതിദിനം മൂന്ന് കോടി രൂപ വേണ്ടിവരും. ബാങ്കുകളുടെ കൺസോർഷ്യത്തിലേക്ക് വായ്പ മാറ്റുന്നതോടെ പലിശ ഒൻപത് ശതമാനമായി കുറയും. ദിവസേനയുള്ള തിരിച്ചടവ് 96 ലക്ഷമായി കുറയുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.