സ്വാശ്രയ മെഡിക്കൽ പ്രവേശനം : ഉത്തരവിന് പിന്നിൽ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ വിദ്യാർത്ഥികളു ടെ മേൽ കഴുത്തറുപ്പൻ ഫീസ് അടിച്ചേൽപ്പിച്ചതിന് പിന്നിൽ സർക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ മെഡിക്കൽ കോളേജുകളിലെ 85% സീറ്റുകളിൽ കോടതി നിർദ്ദേശിച്ച അഞ്ചു ലക്ഷം രൂപ ഫീസിന് പുറമെ 11 ലക്ഷത്തിന്റെ പലിശ രഹിത ഡെപ്പോസിറ്റും അരക്കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും വേണമെന്ന പ്രവേശന കമ്മീഷണറുടെ ഉത്തരവ് വിചിത്രമാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കഴുത്തിന് കുത്തിപ്പിടിച്ച് പണം പിടുങ്ങാൻ മാനേജ്മെന്റുകൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ഗ്യാരണ്ടിയും ഡെപ്പോസിറ്റും ഫീസും ഒന്നിച്ച് സ്വരൂപിക്കാനാവാതെ കുട്ടികൾ പിന്മാറുന്പോൾ ആ സീറ്റുകൾ മാനേജ്മെന്റുകൾക്ക് കൈക്കലാക്കാനും ലേലം വിളിച്ച് വിൽക്കാനും കഴിയും. രാജേന്ദ്ര ബാബു കമ്മിറ്റി ഏകീകൃത ഫീസ് നിശ്ചയിച്ചതിന് ശേഷം സർക്കാർ കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിന്മേൽ ചില മാനേജ്മെന്റുകളുമായി ചർച്ച നടത്തിയത് തന്നെ ഇത്തരമൊരു കൊള്ളയ്ക്ക് വഴിയൊരുക്കാനായിരുന്നു. ഏകീകൃത ഫീസ് അംഗീകരിച്ച കോളേജുകളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. അവിടെ 85% സീറ്റിലും അഞ്ച് ലക്ഷം രൂപയെന്ന ഏകീകൃത ഫീസാണെങ്കിലും അതിലും സർക്കാർ സീറ്റെന്നും മാനേജ്മെന്റ് സീറ്റെന്നും വേർതിരിവ് നിലനിർത്തിയിരിക്കുകയാണ്. അതിൽ ഏതിൽ ഓപ്ഷൻ കൊടുക്കണമെന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

