അതിരപ്പിള്ളി പദ്ധതിയിൽ സി.പി.എമ്മിന്റെ നിലപാട് പറയേണ്ടത് കോടിയേരിയെന്ന് ബിനോയ് വിശ്വം
പാലക്കാട് : അതിരപ്പിള്ളി വിഷയത്തിൽ വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം. സി.പി.ഐഎമ്മിന്റെ നിലപാട് പറയേണ്ടത് എം.എം മണിയല്ല. സംസ്ഥാന സെക്രട്ടറിയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടത്. ഉമ്മൻചാണ്ടിയും മണിയും പരസ്പരം പിന്തുണയ്ക്കുന്നത് വിരോധാഭാസമാണ്. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനിവില്ലെന്ന് വി.എസ് അച്യുതാനന്ദനും ഇന്നലെ പറഞ്ഞിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്നും വി.എസ് അറിയിച്ചു. പദ്ധതി ആരംഭിക്കുന്നു എന്ന മട്ടിലുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. എൽ.ഡി.എഫിലെഘടക കക്ഷികളും പദ്ധതിക്ക് അനുകൂല നിലപാട് എടുത്തില്ല. പദ്ധതിനടപ്പാക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല. ഏകപക്ഷീയമായി നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്നായിരുന്നു വി.എസ്സിന്റെ പ്രസ്താവന.
അതേസമയം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾ ഉണ്ടാക്കുന്നത് നല്ലതല്ല. വൈദ്യുതിയുടെ കാര്യം വരുന്പോൾ ചിലർ പരിസ്ഥിതിയുമായി മുന്നോട്ട് വരുന്നു. എല്ലാവരും യോജിച്ച് സമവായമുണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനോട് പൂർണ യോജിപ്പെന്നും മന്ത്രി മണി പറഞ്ഞിരുന്നു.

