മുരുകന്റെ മരണം : വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം : തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. മുരുകന് ചികിത്സ നിഷേധിച്ചിട്ടില്ല. വെന്റിലേറ്റർ ഒഴിവില്ലായിരുന്നു. മുരുകനെ ഡോക്ടർ ആംബുലൻസില്‍ വെച്ച് പരിശോധിച്ചിരുന്നു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് മുരുകൻ കിടന്നിരുന്നത്. അഡ്മിറ്റ് ചെയ്താൽ പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചിരുന്നു. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. മുഴുവൻ വെന്റിലേറ്ററിലും ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങൾ സഹിതമാണ് റിപ്പോർട്ട്
തയ്യാറാക്കിയിരിക്കുന്നത്.
മുരുകന്റെ ജീവൻ രക്ഷിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മനഃപൂർവ്വമായ വീഴ്ചവരുത്തിയെന്നായിരുന്നു ആരോപണം. രണ്ട് വെന്റിലേറ്ററുകൾ ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞ് രോഗിയെ മടക്കി അയച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്നു മണിക്കൂർ കാത്തു കിടന്നിട്ടും ബദൽ സംവിധാമൊരുക്കിയില്ല. വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന് മൊഴി നൽകി അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം.
അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊള്ളൽ ചികിത്സാ വിഭാഗത്തിലും രണ്ട് പോർട്ടബിൾ വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നു. മൂന്നു മണിക്കൂർ കാത്തുകിടന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ മുരുകനുമായെത്തിയവർ മടങ്ങി. ഈ രണ്ടു വെന്റിലേറ്ററും പുറത്തു നിന്നെത്തുന്ന രോഗിക്ക് നൽകാൻ കഴിയില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനൽവേലി സ്വദേശി മുരുകൻ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് മരിച്ചത്. ആറ് ആശുപത്രികൾ മുരുകന് ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം.

