കഞ്ചാവ് കേസ്; യു.പ്രതിഭയുടെ മകൻ അടക്കമുള്ളവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

ഷീബ വിജയൻ
ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു.പ്രതിഭ എംഎൽഎയുടെ മകന്‍ കനിവ് അടക്കം ഏഴുപേരെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. അന്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ രണ്ട് പേരുടെ മാത്രം പേരാണുള്ളത്. കഴിഞ്ഞ ഡിസംബർ 28ന് ആലപ്പുഴ തകഴിയിൽനിന്നാണ് എംഎൽഎയുടെ മകൻ അടക്കം ഒന്പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ എക്സൈസ് സംഘം പിടികൂടിയത്. ഒന്പത് പേരെയും കേസിൽ പ്രതി ചേർത്തിരുന്നു. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. എന്നാൽ പിന്നീട് മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും വൈദ്യപരിശോധന നടത്തിയില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കനിവടക്കം ഏഴ് പേർക്കെതിരെ കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്നായിരുന്നു റിപ്പോർട്ട്.
adfsadsasddsa