വരാനിരിക്കുന്ന ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ

വരാനിരിക്കുന്ന ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളിൽ അഞ്ച് സിസ്റ്റർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡിൽ വനിതകൾക്ക് വോട്ടവകാശം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
1960ൽ വന്ന സഭാ പരിഷ്‌കാരങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും യോഗത്തിനൊടുവിൽ നിർദേശങ്ങളിൽ വോട്ട് രേഖപ്പെടുത്തുകയുമാണ് പതിവ്. പുരോഹിതന്മാർ, കർദിനാൾ, ബിഷപ്പുമാർ എന്നിവരടങ്ങുന്ന പുരുഷന്മാർക്കായിരുന്നു ഇതുവരെ വോട്ടവകാശം ഉണ്ടായിരുന്നത്. ഇതിന് പുറമെ 70 നോൺ ബിഷപ്പ് അംഗങ്ങളെ സിനഡിൽ നിയമിക്കാനും പോപ് തീരുമാനിച്ചിട്ടുണ്ട്. അതിൽ പകുതിയും സ്ത്രീകളായിരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. അവർക്കും വോട്ടവകാശം ഉണ്ടായിരിക്കും. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യവും പങ്കാളിത്തവും ഉറപ്പാക്കുന്നതാണ് പോപിന്റെ തീരുമാനം.
dtuytfu