ശക്തമായി തിരിച്ചടിച്ച് റഷ്യ; ഇരുനൂറിലധികം വിദേശ നിർമിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു

യുഎസും യൂറോപ്യൻ രാജ്യങ്ങളും തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഉപരോധങ്ങൾക്ക് മറുപടിയുമായി റഷ്യ. ഇരുനൂറിലധികം വിദേശ നിർമിത വസ്തുക്കളുടെ കയറ്റുമതി ഈ വർഷം അവസാനം വരെ റഷ്യ നിരോധിച്ചു. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടി കളുടെ ഭാഗമായാണ് റഷ്യയുടെ തീരുമാനം. മറ്റു രാജ്യങ്ങളിൽ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകൾ, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് നിരോധനം. യുഎസും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക. റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികൾക്കു തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്‍റെ കയറ്റുമതിയും നിരോധിക്കും.
റഷ്യയുടെ ആഭ്യന്തര വിപണിയിൽ ക്ഷാമം സൃഷ്ടിക്കാതിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് റഷ്യൻ നീക്കം. നേരത്തെ, ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ വീണ്ടും കയറ്റുമതി നിരോധിക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലുണ്ടാകുന്ന ക്ഷാമം പരിഹരിക്കാം എന്നാകും കണക്കുക്കൂട്ടൽ.