റഷ്യക്കെതിരെ ഉപരോധങ്ങൾ കടുപ്പിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ

റഷ്യക്കെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും അമേരിക്കയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു. റഷ്യൻ അധികൃതർക്ക് ന്യൂസിലൻഡ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ് പ്രതികരിച്ചു. യുക്രെയ്ൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡൻ ആവശ്യപ്പെട്ടു.
റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയുടെ ആസ്തികൾ മരവിപ്പിക്കാനുൾപ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡൻ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യൻ ബാങ്കുകൾക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ സാന്പത്തിക ഭദ്രതയെ തകർക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്. നാല് റഷ്യന്‍ ബാങ്കുകൾക്ക് കൂടി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വ്ളാഡിമിർ പുടിനുമായി ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോൺ സംസാരിച്ചു. യുദ്ധം നിർത്താൻ അദ്ദേഹം പുടിനോട് ആവശ്യപ്പെട്ടു. നാറ്റോയുടെ പക്കലും ആണവാധമുണ്ടെന്നു റഷ്യ ഓർക്കണമെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പ്രതികരിച്ചു.