യുക്രെയ്‌നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടർന്ന് റഷ്യ

യുക്രെയ്‌നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടർന്ന് റഷ്യ. കീവിൽ വീണ്ടും സ്‌ഫോടനങ്ങൾ നടന്നു. ഇന്ന് ആറ് സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യ മിസൈൽ ആക്രമണം നടത്തുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേർ കീവ് വിട്ടെന്നാണ് സൂചന. മലയാളികൾ ഉൾപ്പടെ ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് ബങ്കറുകളിലാണ്.
അതേസമയം, ഇന്ത്യയുടെ നിലപാടിൽ കടുത്ത നിരാശയാണെന്ന് യുക്രെയ്ൻ പ്രതികരിച്ചു. യുക്രെയ്ൻ പ്രതിസന്ധിയിൽ രാജ്യതാത്പര്യം സംരക്ഷിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ഒരു രാജ്യവും ധാർമികത ഉപദേശിക്കേണ്ടതില്ലെന്നും റഷ്യയുമായി സൈനിക കരാറുകളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റഷ്യൻ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉൾപ്പെടെ ഇതുവരെ 137 പേർ മരിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. 316 പേർക്ക് പരിക്കുകൾ പറ്റി. ഏകദേശം 100,000 യുക്രെയ്നികൾ വീടുവിട്ട് പലായനം ചെയ്തതായി യുഎൻ അഭയാർഥി ഏജൻസി പറയുന്നു.