റോഹിങ്ക്യൻ കൂട്ടബലാത്സംഗ വിഷയം യു.എന്നിൽ ചർച്ച ചെയ്യാൻ ആംഗ് സാൻ സൂചി വിസമ്മതിച്ചു

യു.എൻ: റോഹിങ്ക്യ കൂട്ടബലാത്സംഗ വിഷയം യുഎന്നിൽ ചർച്ച ചെയ്യാൻ മ്യാന്‍മാർ േസ്റ്ററ്റ് കൗണ്‍സിലർ ആംഗ് സാൻ സൂചി വിസമ്മതിച്ചു. യു.എന്നിലെ പ്രത്യേക പ്രതിനിധി പ്രമില പാറ്റൻ മ്യാന്‍മാറിൽ നടത്തിയ നാലുദിന സന്ദർശനത്തിലാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉണ്ടായ പീഡനങ്ങൾ സംബന്ധിച്ച വിഷയം സൂചിയോട് ചർച്ച ചെയ്യാനായി ശ്രമിച്ചത്. വടക്കൻ റാഖൈ മേഖലയിൽ നടന്ന വ്യാപകവും മനഃപൂർവവുമായ ലൈംഗികാതിക്രമങ്ങൾ സർക്കാർ അധികൃതരുമായി ചർച്ച ചെയ്യുവാൻ വേണ്ടിയാണ് പ്രമില എത്തിയത്. എന്നാൽ 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ വിഷയത്തിൽ കാതലായ ഒരു ചർച്ചയും നടന്നില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസിന് എഴുതിയ കത്തിൽ ഇവർ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം പിന്നോക്ക വിഭാഗക്കാരായ 6,55000 റോഹിങ്ക്യകൾ ബംഗ്ലാദേശി അഭയാർത്ഥി ക്യാന്പിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. മ്യാന്മാറിൽ 6700 റോഹിംഗ്യകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകളും പെൺകുട്ടികളും കൂട്ട ബലാൽസംഗത്തിനിരയായിട്ടുണ്ടെന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് മറുപടി പറയുമെന്നാണ് സൂചി അറിയിച്ചത്. എന്നാൽ പട്ടാളത്തിലെയും സർക്കാരിലെയും ഉദ്യോഗസ്ഥർ പറഞ്ഞത് ഈ ആക്ഷേപം ഊതിപ്പെരുക്കിയതും പറഞ്ഞ് പൊലിപ്പിച്ചതുമാണെന്നുമാണ്.
ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് പലായനം ചെയ്യുന്നതെന്നും നിയമവാഴ്ചയിൽനിന്നും രക്ഷപ്പെടാനാണ് ഇവർ പോകുന്നതെന്നും അവർ പറഞ്ഞതായും പ്രമില എഴുതി. മനുഷ്യാവകാശ സംഘടനകളുടെ ആക്ഷേപങ്ങളെ വെള്ളപൂശാനാണ് മ്യാന്‍മാർ പട്ടാളം ശ്രമിച്ചത്. പട്ടാളത്തിന്റെ അന്വേഷണത്തിൽ ലൈംഗികാതിക്രമത്തിന്റെ കേസുകൾ പുറത്തുവന്നില്ലെന്നും യൂണിഫോമിട്ട പട്ടാളക്കാർ ക്യാമറകളുമായി ചോദ്യം ചെയ്യുകയും അതോടൊപ്പം ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്യുകയുമാണ് ചെയ്യുന്നതെന്നും പ്രമില പറയുന്നു. അതിനാൽ തന്നെ എണ്ണൂറോളം അഭിമുഖങ്ങളിൽ എങ്ങുനിന്നും പീഡനവാർത്തകൾ പുറത്തുവന്നിട്ടില്ല. പുറത്തേക്കു പോയ റോഹിങ്ക്യകളെ ജനുവരി അവസാനത്തോടെ തിരികെ സ്വദേശത്തേക്ക് എത്തിക്കുന്നതിന് ബംഗ്ലാദേശും മ്യാന്‍മാറും ധാരണയായിട്ടുണ്ട്. നരഹത്യകളും കൂട്ടബലാൽസംഗവും പോലെ തന്നെ ക്രൂരമാണ് ഇക്കാര്യത്തിൽ സൂചിയുടെയും സർക്കാരിന്റെയും അനാസ്ഥയെന്നും പ്രമില വ്യക്തമാക്കി.