സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ നേതാക്കൾ സംയമനം പാലിക്കണമെന്ന് ഒബാമ

ലണ്ടൻ : സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ നേതാക്കൾ ഏറെ സംയമനം പാലിക്കണമെന്നു അമേരിക്കൻ മുൻ പ്രസിഡണ്ട് ബറാക് ഒബാമ. അധികാരമൊഴിഞ്ഞശേഷം ആദ്യമായി നൽകിയ ഇന്‍റർവ്യൂവിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. ബി.ബി.സി റേഡിയോ നാലിന്‍റെ ടുഡേ പ്രോഗ്രാമിനു വേണ്ടി ഗസ്റ്റ് എഡിറ്ററായ ബ്രിട്ടനിലെ ഹാരി രാജകുമാരനാണ് ഒബാമയെ ഇന്‍റർവ്യൂ ചെയ്തത്.
പരിപാടി ഇന്നലെ ബി.ബ.ിസി സംപ്രേഷണം ചെയ്തു. നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റർ, ഇന്‍റർനെറ്റ് തുടങ്ങിയവ ഉപയോഗിക്കരുത്. സമൂഹത്തിൽ ഭിന്നത വിതയ്ക്കാനും പ്രശ്നങ്ങൾ സങ്കീർണമാക്കാനും തെറ്റായ വിവരം പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ അധികാരസ്ഥാനത്തിരിക്കുന്നവർ തുനിയരുതെന്ന് ഒബാമ പറഞ്ഞു. പ്രസിഡണ്ട് ട്രംപിന്‍റെ ട്വിറ്റർ ഉപയോഗം ഏറെ വിമർശനവിധേയമായിട്ടുണ്ടെങ്കിലും ഒബാമ അദ്ദേഹത്തിന്‍റെ പേരു പരാമർശിച്ചില്ല. പലപ്പോഴും വസ്തുതകൾ പിന്നിലേക്കു തള്ളപ്പെടുകയും ജനങ്ങൾ തങ്ങളുടെ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നവ മാത്രം വായിക്കുകയും കേൾക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഇത് അപകടകരമാണെന്നും ഒബാമ പറഞ്ഞു. ട്വിറ്ററിന്റെ അമിത ഉപയോഗത്തിന്റെ പേരിൽ ട്രംപിന് നേരെ വിമർശം ഉയരുന്ന സാഹചര്യത്തിലാണ് ഒബാമയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
പൊതുജീവിതം നയിക്കുകയെന്നത് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണെന്നും ലോകത്ത് നല്ല മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്പോഴാണ് രാഷ്ട്രീയ ജീവിതം സന്പന്നമാകുന്നതെന്നും ഒബാമ പറഞ്ഞു. ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങളെ കുറിച്ചോർത്ത് ദുഃഖമുണ്ട്. ഒബാമ കെയർ പദ്ധതിയാണ് ഭരണത്തിലെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തുന്നത്. അടുത്ത തലമുറയിലെ നേതാക്കളെ പരിശീലിപ്പിച്ചെടുക്കുന്നതിനായിരിക്കും ഇനി താൻ മുൻഗണന നൽകുക. മുൻകാലത്തേക്കാൾ ലോകം സാന്പത്തികമായും ആരോഗ്യപരമായും മുന്നിലെത്തിയെന്നും ഒബാമ അഭിപ്രായപ്പെട്ടു.
തന്റെ രാഷ്ട്രീയ ജീവിതത്തിന് കുടുംബം നൽകിയ പിന്തുണക്കും ഒബാമ നന്ദി പറഞ്ഞു. ജനുവരിയിൽ പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഒബാമ നൽകിയ അഭിമുഖം ഇതിനോടകം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്.