പ്രകോപനം തുടർന്നാൽ ഉത്തര കൊറിയയെ തകർക്കും: ട്രംപ്

ജനീവ : തുടർച്ചയായി ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയയെ തകർക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കിം ജോങ് ഉൻ ആത്മഹത്യാപരമായ നീക്കമാണ് നടത്തുന്നതെന്നും അത്തരം നീക്കങ്ങളിൽ നിന്നു പിൻമാറിയില്ലെങ്കിൽ പ്യോംഗ്യാംഗിനെ തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ യു.എസ് പ്രസിഡണ്ടായി സ്ഥാനമേറ്റശേഷം ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിക്കവയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. തന്റെ രാജ്യം യോജിപ്പും അഭിവൃദ്ധിയുമാണ് ആഗ്രഹിക്കുന്നത്. അല്ലാതെ കലഹമല്ല. എന്നാൽ പരമാധികാരത്തിന് ഭീഷണിയായാൽ ഉത്തര കൊറിയയെ തകർക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു
യു.എന്നിന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ച് ഉത്തരകൊറിയ ആണവ ബോംബുകൾ പരീക്ഷിക്കുകയാണ്. റോക്കറ്റ് മാൻ (കിം ജോങ് ഉന്നിനെ ട്രംപ് പരിഹസിക്കുന്ന പേർ) മരണക്കളിയാണു കളിക്കുന്നത്. ഉത്തരകൊറിയ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ആണവ നിലപാടുകളിൽനിന്നു പിൻമാറിയില്ലെങ്കിൽ പ്യോംഗ്യാംഗിനെ തകർക്കാൻ യു.എസിനറിയാം. അമേരിക്കയ്ക്ക് എത്രത്തോളം ശക്തിയുണ്ടോ അത്രത്തോളം ക്ഷമയുമുണ്ട്. രമ്യമായ പരിഹാരത്തിന് സാധ്യതയുണ്ടോ എന്നാണ് നോക്കുന്നതെന്നും ട്രംപ് പറഞ്ഞു.
പ്രസംഗത്തിനിടെ യുഎന്നിനെയും ട്രംപ് വിമർശിച്ചു. ചില രാജ്യങ്ങൾ കലാപങ്ങളെയും ഭീഷണികളെയും തുടർന്നു നരകമാകുന്പോൾ ഐക്യരാഷ്ട്രസഭ കാഴ്ചക്കാരനായിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ആണവനിർവ്യാപനത്തിന്റെ കാലഘട്ടമാണ് ഇതെന്ന് ഉത്തര കൊറിയ തിരിച്ചറിയണം. ഇനിയുള്ള ഭാവിയിൽ അത് മാത്രമേ സ്വീകാര്യമാവുകയുള്ളു. ഉത്തര കൊറിയ അടുത്തിടെ നടത്തിയ മിസെെൽ പരീക്ഷണത്തിനെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.മറ്റു രാജ്യങ്ങളോടുള്ള ശത്രുതാപരമായ പെരുമാറ്റം അവസാനിപ്പിക്കുന്നത് വരെ കിം ജോങ് ഉന്നിനെതിരെ യു.എൻ അംഗരാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. എല്ലാത്തിനും മേലെ അമേരിക്കയുടെ താൽപര്യം സംരക്ഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.