ഏഴാം കപ്പൽപ്പടയുടെ കമാൻഡറെ അമേരിക്ക പുറത്താക്കി

ടോക്കിയോ : അമേരിക്കയുടെ ഏഴാം കപ്പൽപ്പടയുടെ കമാൻഡർ വൈസ് അഡ്മിറൽ ജോസഫ് അകോയിനെ പുറത്താക്കിയതായി യു.എസ് നേവി അറിയിച്ചു. പകരം റിയർ അഡ്മിറൽ ഫിലിപ് സ്വയറിനു ചുമതല നൽകി.
കഴിഞ്ഞ ദിവസം സിംഗപ്പൂരിനു സമീപം യു.എസ് യുദ്ധക്കപ്പലും എണ്ണടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുദ്ധക്കപ്പലിലെ പത്ത് നാവികരെ കാണാതായ സംഭവത്തെത്തുടർന്നാണു പുറത്താക്കൽ നടപടി.
ജപ്പാനിലെ യോകോസുകാ നാവികത്താവളത്തിലാണ് ഏഴാം കപ്പൽപ്പടയുടെ ആസ്ഥാനം. ദക്ഷിണചൈനാ സമുദ്രത്തിലെയും കൊറിയൻ മേഖലയിലെയും നാവിക ദൗത്യങ്ങൾ ഏഴാം കപ്പൽപ്പടയുടെ ചുമതലയിലാണ്. 2015 മുതൽ കമാൻഡർ പദവി വഹിക്കുന്ന ജോസഫ് അകോയിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ റിട്ടയർ ചെയ്യാനിരുന്നതാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മിസൈൽ നശീകരണിയായ യു.എസ്.എസ് ജോൺ എസ് മക്‌കെയിൻ എണ്ണടാങ്കറുമായി കൂട്ടിയിടിച്ചത്. യുദ്ധക്കപ്പലിൽ ദ്വാരമുണ്ടാവുകയും കപ്പലിന്‍റെ ക്രൂ കാബിനിലും മറ്റും വെള്ളം കയറുകയും ചെയ്തു. ജൂണിൽ ഏഴാം കപ്പൽപ്പടയിലെ യു.എസ.്എസ് ഫിറ്റ്സ്ജറാൾഡ് എന്ന യുദ്ധക്കപ്പൽ ജപ്പാനുസമീപം ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു നാവികർ കൊല്ലപ്പെടുകയുണ്ടായി. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഉൾപ്പെട്ട നാല് അപകടങ്ങൾ ഈ വർഷം പസഫിക്കിൽ ഉണ്ടായി. കമാൻഡ് ചെയ്യാനുള്ള വൈസ് അഡ്മിറൽ ജോസഫിന്‍റെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടെന്നു യു.എസ് നേവി പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
തിങ്കളാഴ്ചത്തെ ദുരന്തത്തിൽ കാണാതായ നാവികരിൽ ഏതാനും പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അഡ്മിറൽ സ്കോട് സ്വിഫ്റ്റ് പറഞ്ഞു. അഞ്ചുരാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളും ചേർന്ന് 2600 ചതുരശ്ര കിലോമീറ്റർ കടലിൽ തിരച്ചിൽ തുടരുകയാണ്.