ഷെയ്ൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളിൽ നിന്നും നിർമ്മാതാക്കൾ പിന്മാറും
കൊച്ചി: സിനിമാക്കരാറും ഒത്തുതീർപ്പു വ്യവസ്ഥകളും ലംഘിച്ചതിന്റെ പേരിൽ നടൻ ഷെയ്ൻ നിഗമിനെതിരെ ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയ്ൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളിൽനിന്നും നിർമാതാക്കൾ പിന്മാറും. നിർമ്മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. സിനിമയുടെ ഷൂട്ടിങ്ങിനിടെ നിർമ്മാതാവ് ജോബി ജോർജും ഷെയ്നുമായുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനിടെയാണ് ഷൂട്ടിങ് സെറ്റിൽ തന്നെ മനപൂർവം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയ്ൻ സംവിധായകനെതിരെ തിരിയുന്നത്.
കരാർ ലംഘിച്ച് മുടിമുറിച്ചതിന്റെ പേരിൽ തുടങ്ങിയ പ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമായ സൂചന നൽകി മുടി പറ്റെവെട്ടിയും ഷേവ് ചെയ്തും ഷെയ്ൻ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതു വെല്ലുവിളിയായിക്കണ്ടു നിർമ്മാതാക്കൾ നടപടിക്കൊരുങ്ങുന്നത്. അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയ്ൻ കാരണം മുടങ്ങിയതെന്നു നിർമ്മാതാക്കൾ ആരോപിക്കുന്നു. ഇതോടെയാണ് ഷെയ്ൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്കു നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നത്. കൂടുതൽ നടപടികൾ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

