ഓസ്കാറിൽ തിളങ്ങി ഇന്ത്യയും

ന്യൂഡൽഹി: ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ‘പിരീഡ്. എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്കാരം. ഈ വർഷത്തെ ഓസ്‌കർ നാമനിർദേശ പട്ടികയിൽ ഇന്ത്യൻ ബന്ധം ഉള്ള ഏക ചിത്രം കൂടിയായിരുന്നു ഇത്. ഡോക്യുമെന്ററി ഷോർട് സബ്ജക്ട് വിഭാഗത്തിലാണ് പുരസ്കാരം. ഡൽഹി നഗരത്തിന്റെ പുറന്പോക്കിലുള്ള ഹാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണ്, ‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അരുണാചലം മുരുകാനന്ദം നിർമിച്ച, ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കാവുന്ന മെഷീൻ ഈ ഗ്രാമത്തിൽ സ്ഥാപിക്കപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രാജ്യത്തെ സ്ത്രീകളുടെ പരിതാപകരമായ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്നതായിരുന്നു.
കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ദി പാഡ് പ്രോജക്ട്’ എന്ന എൻ.ജി.ഒയാണ് ഹാപൂറിനെ മാറ്റിത്തീർക്കുന്ന ചില നീക്കങ്ങളുമായെത്തിയത്. ആർത്തവകാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കു വേണ്ടി സ്ത്രീകളെത്തന്നെ രംഗത്തിറക്കാൻ ഇവർക്കായി. ആണുങ്ങൾ ഏറെ സംശത്തോടെയാണ് സ്ത്രീകളുടെ ഇത്തരം നീക്കങ്ങളെ കണ്ടത്. ആർത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തിൽ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.