സമുദായ നേതൃത്വങ്ങളോട് എൽ‍.ഡി.എഫിന് ശത്രുതയില്ല: കോടിയേരി


കോട്ടയം: സമുദായ നേതൃത്വങ്ങളോട് എൽ‍.ഡി.എഫിന് ശത്രുതയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.എസ്.എസ് വാതിലുകൾ‍ കൊട്ടിയടച്ചു. അടച്ച വാതിലുകൾ‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് ജനറൽ‍ സെക്രട്ടറി സുകുമാരൻ നായരുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന വാക്‌പോരിനോട് കോട്ടയത്ത് വാർ‍ത്താസമ്മേളനത്തിൽ‍ പ്രതികരിക്കുകയായിരുന്നു കോടിയേരി. എൻ.എസ്.എസ്സിനെ ആക്രമിക്കുകയല്ല ചെയ്തത്. സമുദായ നേതാക്കളോട് സൗഹൃദനിലപാടാണുള്ളത്. നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. എൻ.എസ്.എസ്സുമായി വിയോജിപ്പ് ശബരിമല യുവതീ പ്രവേശനത്തിൽ‍ മാത്രമാണ്. 

സുപ്രീംകോടതി എൻ.എസ്.എസ്സിന്റെ വാദം അംഗീകരിച്ചിട്ടില്ല. ഈ വിധിയോട് എൻ.എസ്.എസ്സിന് വിയോജിപ്പുണ്ട്. ഇപ്പോൾ‍ സുപ്രിംകോടതിയുടെ വിധിയെ അനുകൂലിക്കുക മാത്രമേ സർ‍ക്കാരിന് ചെയ്യാൻ സാധിക്കൂ. വിശ്വാസം എൻ.എസ്.എസ്സിനെ രക്ഷിക്കട്ടെ. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതിൽ‍ അസ്വാഭാവികതയില്ല. സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി പറഞ്ഞു. മോദി എത്രവട്ടം ഗംഗയിൽ‍ മുങ്ങിക്കുളിച്ചാലും ജനരോഷത്തിൽ‍നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അയോദ്ധ്യയിൽ‍ രാമക്ഷേത്രം നിർ‍മ്മിക്കുമെന്ന എ.ഐ.സി.സി ജനറൽ‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോൺഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണം. ക്രൈസ്തവ സഭയെ നിയന്ത്രിക്കാൻ ഒരു നിയമവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. ചർ‍ച്ച് ആക്ട് നിയമപരിഷ്‌കാര കമ്മീഷന്റെ അഭിപ്രായം മാത്രമാണെന്നും നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർ‍ത്തു. 

You might also like

Most Viewed