ഡീപ്പ് ഫേക്ക് വീഡിയോകളെ തടയാൻ പദ്ധതിയുമായി വാട്സ്ആപ്പ്
വ്യാജവാര്‍ത്തകളും പ്രത്യേകിച്ച് ഡീപ് ഫേക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജപ്രചാരണങ്ങള്‍ തടയുന്നതിന് പദ്ധതിയുമായി വാട്സ്ആപ്പ്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി(എംസിഎ) സഹകരിച്ചാണ് വാട്സ്ആപ്പിന്റെ നീക്കം. രാജ്യം പൊതുതെരഞ്ഞെടുപ്പിനോടടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്. ഒരു ഹെൽപ്പ് ലൈൻ സേവനമാണ് ഡീപ് ഫേക്കുകളെ നേരിടാനായി വാട്സ്ആപ്പ് ഒരുക്കുന്നത്. മാർച്ച് മുതൽ സേവനം ലഭ്യമായിത്തുടങ്ങും. രാജ്യത്തെ ഉപയോക്താക്കൾ വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ ഹെൽപ്പ് ലൈനിലേക്ക് പ്രവേശം ലഭിക്കും. വാട്സ്ആപ്പ് വഴി നേരിട്ട് ഡീപ്ഫേക്കുകൾ റിപ്പോർട്ട് ചെയ്യാൻ വ്യക്തികളെ ഹെൽപ്പ് ലൈൻ പ്രാപ്തരാക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ 'ഡീപ്‌ഫേക്ക് അനാലിസിസ് യൂണിറ്റ്' വീഡിയോ പരിശോധിക്കും. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് രീതി. എന്നാല്‍ ചാറ്റ്‌ബോട്ട്/ഹെൽപ്പ്‌ലൈനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ വാട്സ്ആപ്പ് പങ്കുവെക്കുന്നില്ല.
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ സേവനം ലഭിക്കും. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമായേക്കാം. എ.ഐ സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങളെ ചെറുക്കണമെന്ന് പ്രാധാന്യത്തോടെ പറയുന്നതാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കമെന്ന് മെറ്റയിലെ പബ്ലിക് പോളിസി ഇന്ത്യയുടെ ഡയറക്ടർ ശിവ്‌നാഥ് തുക്രല്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിന് കൃത്യമായ നടപടികൾ വേഗത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
sadasASasAas