വേനൽക്കാലത്തെ വാഹനങ്ങളിലെ അപകട സാധ്യത; മുൻകരുതലുകളെടുക്കണം

രാജീവ് വെള്ളിക്കോത്ത്
മനാമ: രാജ്യത്ത് ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതുകൊണ്ടു വാഹനങ്ങൾ ഓടിക്കുന്നവർ മുൻകരുതലുകളെടുക്കണമെന്ന് വിദഗ്ദ്ധരും സാമൂഹ്യ പ്രവർത്തകരും അഭിപ്രായപ്പെടുന്നു. രാജ്യത്ത് പല സ്ഥലങ്ങളിലും നിർത്തിയിട്ട വാഹനങ്ങൾക്ക് തീപ്പിടിക്കുക, ബ്രെയ്ക്ക് ഡൗൺ ആവുക, തനിയെ എഞ്ചിൻ ഓഫ് ആവുക തുടങ്ങി പലവിധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ സിത്ര പെട്രോൾ േസ്റ്റഷനിൽ െവച്ച് ഒരു കാറിന് തീപിടിച്ചപ്പോൾ ഉടൻ അണയ്ക്കാനായത് കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. പെട്രോൾ േസ്റ്റഷനിലെ ജീവനക്കാർ യഥാസമയം ഉണർന്ന് പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ വൻഅപകടത്തിന് വഴിവെയ്ക്കുമായിരുന്നു ഈ സംഭവം.
ചൂട് കൂടുന്നതനുസരിച്ച് ഇത്തരം സംഭവങ്ങൾ വർദ്ധിക്കുവാനാണ് സാധ്യതയെന്ന് ഓട്ടോമൊബൈൽ വിദഗ്ദ്ധർ പറയുന്നു. വേനൽച്ചൂടിൽ റേഡിയേറ്ററിന്‍റെ ചെറിയ തകരാർ പോലും എഞ്ചിൻ ഓവർ ഹീറ്റാകാൻ ഇടയാകുമെന്ന് അവർ പറയുന്നു. പലപ്പോഴും അമിത ചൂട് കാരണം തീപ്പിടുത്തത്തിലേയ്ക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. വേനൽക്കാലത്ത് വാഹനങ്ങളുടെ ടെന്പറേച്ചർ യഥാവിധി പരിശോധിച്ചില്ലെങ്കിൽ ചെലവേറിയ എഞ്ചിൻ പണിയ്ക്ക് കാരണമാകും. അതിനാൽ കൂളന്‍റ് പഴകിയതെങ്കിൽ മാറുക.
എസിയ്ക്ക് ഏറെ ഉപയോഗമുള്ള കാലമാണിത്. എസി പ്രവർത്തിപ്പിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കാരണം മാരകരോഗങ്ങൾ എസിയുടെ അശ്രദ്ധമായ ഉപഭോഗം മൂലം നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. യാത്ര ചെയ്യാൻ കാറിൽ കയറി ഇരുന്നയുടൻ എസി പ്രവർത്തിപ്പിക്കരുത്. കാറിന്റെ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർ ഫ്രഷ്നർ എന്നിവയിൽ നിന്നും പുറപ്പെടുന്ന ബെൻസൈം എന്ന വാതകം മാരകമായ ക്യാൻസർ രോഗത്തിന് കാരണമാകും. അതുകൊണ്ട് കാറിൽ കയറിയിരുന്ന് ഗ്ലാസ് താഴ്ത്തി ഉള്ളിലുള്ള വായു പുറത്തുപോയ ശേഷം മാത്രം എസി പ്രവർത്തിപ്പിക്കുക. ഏറെ നേരം വെയിലത്ത് കിടന്ന വാഹനം എടുക്കുന്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിയ്ക്കുക. ചൂട് വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇത് സഹായിക്കും. അതിനുശേഷം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക. ചൂടുകാലത്ത് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിക്കുന്ന ആൾക്ക് ഉയർന്ന തോതിൽ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ ബൈൻസൈമിന്റെ അളവ് 2000 മുതൽ 4000 മി.ഗ്രാം വരെ ഉയരാൻ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. ബെൻസൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുണ്ടാക്കുകയും ചെയ്യും. പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെന്‍റിലേഷൻ (പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന) മോഡ് ഇടുക. റീസർക്കുലേഷൻ മോഡിൽ വാഹനത്തിനുള്ളിലെ വായുവാണ് എസി തണുപ്പിക്കുക. ക്യാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഉത്തമം. ചൂടുകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് വാഹങ്ങളുടെ ടയറുകളിലെ മർദ്ദം. ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർദ്ധിപ്പിക്കും. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും െസ്റ്റപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം. 32 മുതൽ 34 വരെ വായുസമ്മർദ്ദം വാഹനങ്ങളുടെ പ്രത്യേകിച്ചും കാറുകളുടെ ടയറുകൾക്ക് ഉണ്ടായിരിക്കണം. വലിയ പിക്കപ്പ് വാനുകൾക്ക് 80 മുതൽ 85 വരെ പ്രഷർ ആവശ്യമാണ്. ബസുകൾക്ക് 100 മുതൽ 140 വരെയാണ് ആണ് ഇതിന്റെ അളവ്. അതുപോലെ വേനൽക്കാലത്ത് ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. നിർത്തിയിട്ട കാറുകളിൽ യാതൊരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് കാറിൽ ഇരുത്തിയിട്ട് പുറത്തേയ്ക്ക് പോകരുത്. നിർത്തിയിട്ട കാറിനുള്ളിലെ ചൂട് പത്ത് മിനിറ്റ് കൊണ്ട് അപകടകരമാംവിധം ഉയരും. ഇത് കുട്ടികൾക്ക് താപാഘാതം ഏൽക്കാൻ ഇടയാക്കും. മുതിർന്നവരെ അപേക്ഷിച്ച് മൂന്ന് മുതൽ അഞ്ച് ഇരട്ടി വേഗത്തിലാണ് കുട്ടികളുടെ ശരീര താപനില ഉയരുകയെന്ന് ഓർക്കുക. വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന കാർ പൂട്ടിയിടാൻ ശ്രദ്ധിക്കുക. കുട്ടികളെ കാറിനുള്ളിൽ കളിക്കാൻ അനുവദിക്കരുത്. മണിക്കൂറുകളോളം കഠിന ചൂടിൽ നിർത്തിയിട്ട് പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് എടുക്കുന്പോഴും അതീവ ശ്രദ്ധ വേണം. ചൂടുകാലത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാതിരിക്കുകയാണ് നല്ലത്.
മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെതന്നെ അപകടകരമാണ് ആവശ്യത്തിന് വെള്ളം കുടിക്കാതെയുള്ള ഡ്രൈവിംഗും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബ്രേക്ക് ചെയ്യാൻ വൈകുക, ലൈൻ വിട്ടുപോകുക, പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‍നങ്ങൾക്ക് നിർജ്ജലീകരണം കാരണമാകുന്നു. ചൂടുകാലത്ത് കാറിനകത്ത് പെർഫ്യൂമുകൾ, അതുപോലുള്ള സ്പ്രേകൾ സൂക്ഷിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. പെർഫ്യൂം ബോട്ടിലുകൾക്ക് അമിത ചൂട് ഏൽക്കുന്നത് പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത ഉണ്ട്.
കടുത്ത സൂര്യപ്രകാശം കണ്ണുകളെ വേഗത്തിൽ ക്ഷീണിപ്പിക്കും. അതുകൊണ്ടുതന്നെ .യാത്രകളിൽ നിലവാരമുള്ള സൺഗ്ലാസ് ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മപ്പെടുത്തുന്നു.