കാലാവസ്ഥാ മാറ്റം : ബഹ്‌റൈനിൽ രോഗങ്ങൾ പടരുന്നു

മനാമ : രാജ്യത്ത് തണുപ്പ് വർദ്ധിച്ചതോടെ ആരോഗ്യപ്രശ്നങ്ങളും സജീവമാകുന്നു. വൈറൽപ്പനി പോലുള്ള പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ആരോഗ്യ മന്ത്രാലയം പക്ഷിപ്പനിക്കും മറ്റു പകർച്ചവ്യാധികൾക്കുമെതിരെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഈ കാലാവസ്ഥയിൽ മിക്കവർക്കും കാണുന്ന ജലദോഷം, തുമ്മൽ, തൊണ്ടവേദന, തലവേദന ശരീരവേദന തുടങ്ങിയ രോഗങ്ങൾ വലിയൊരളവിൽ മാരകമായ അസുഖങ്ങൾ അല്ലെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഇവ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയി മാറാനുള്ള സാധ്യത കൂടുതലാണെന്നാണ് ഹിദ്ദിൽ പ്രവർത്തിക്കുന്ന ദാർ അൽ ഷിഫയിലെ ഡോക്ടർ റസിയ മുഹമ്മദ് പറയുന്നത്. ഇത്തരം പ്രശ്നങ്ങളിലുള്ള ചെറിയ ശ്രദ്ധക്കുറവ് ന്യുമോണിയ, ചെവിവേദന, സയനസൈറ്റിക്സ് തുടങ്ങിയവയിലേക്ക് വഴിമാറാം. അതുകൊണ്ടു തന്നെ സ്വയം ചികിത്സക്ക് വിധേയരാകാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ദ്ധരുടെ ഉപദേശ നിർദേശത്തിന് അനുസരിച്ച് മരുന്നുകൾ കഴിക്കണമെന്നും ഡോ: റസിയ നിർദേശിക്കുന്നു. മലിനജല സന്പർക്കം ഒഴിവാക്കുക, ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, എന്നതും ഈ കാലയളവിൽ അത്യാവശ്യമായ കാര്യമാണ്.
ജനുവരി ആദ്യവാരത്തോടെ മഞ്ഞു വീഴ്ച കൂടുന്നതോടെ അലർജി, ആസ്മ, ത്വക്ക് രോഗങ്ങൾ ഇവ വർദ്ധിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരം രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ കട്ടിയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക, പൊടിയും മഞ്ഞും ഉള്ളപ്പോൾ വെളിയിലേക്കു ഇറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കാം. ചർമ്മ സംരക്ഷണത്തിനായി ഉചിതമായ ബോഡി ക്രീമുകൾ ഉപയോഗിച്ചുകൊണ്ടും മഞ്ഞുകാലത്തെ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം. നാടിനെ അപേക്ഷിച്ച് മലിനീകരണ പ്രശ്നങ്ങൾ മൂലമുള്ള അസുഖങ്ങൾ കുറവാണെങ്കിലും കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ വളരെയേറെ ശ്രദ്ധ ഇതിൽ വേണമെന്നാണ് ഡോക്റ്റർമാർ ആവർത്തിച്ചു പറയുന്നത്.