അമരത്ത് വീണ്ടും പ്രിൻസ്

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ 2017−20 കാലയളവിലേയ്ക്കുള്ള വാശിയേറിയ ഭരണ സമിതി തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ നേടി നിലവിലെ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ നയിക്കുന്ന പ്രോഗ്രസ്സീവ് പാനൽ അലയൻസ് തിരഞ്ഞെടുക്കപ്പെട്ടു. ഏഴാം സ്ഥാനം യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ ചെയർമാൻ സ്ഥാനാർത്ഥി അജയ് കൃഷ്ണനാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയ പിപിഎയുടെ ചെയർമാൻ സ്ഥാനാർത്ഥി കൂടിയായ പ്രിൻസ് നടരാജൻ തന്നെയാണ് 2143 വോട്ടുകൾ നേടി ഏറ്റവും മുന്പിൽ എത്തിയത്. പിപിഎയുടെ സജി ആന്റണി (1810), പ്രേമലത എൻഎസ് (1704), ബിനു മണ്ണിൽ (1698), രാജേഷ് എംഎൻ (1679), ജയഫർ മൈദാനി (1669) എന്നിവരും ഏഴാം സ്ഥാനം യുപിപിയുടെ അജയ് കൃഷ്ണനും (1597) നേടി. പിപിഎയുടെ തന്നെ സ്ഥാനാർഥി മുഹമ്മദ് അർഷാദിനെക്കാൾ 41 വോട്ടുകൾ നേടിയാണ് അജയ്കൃഷ്ണൻ ഭരണ സമിതിയിലെ ഏഴാം സ്ഥാനക്കാരനായത്. ഏഴു സ്ഥാനങ്ങളിലേയ്ക്ക് ജനാധിപത്യരീതിയിൽ നടക്കുന്ന വോട്ടെടുപ്പിൽ ഇത്തവണ 32 സ്ഥാനാർഥികൾ ആയിരുന്നു മത്സരിച്ചത്. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്ന് രാവിലെയാണ് അവസാനിച്ചത്. അത്യന്തം വാശിയേറിയതും ആവേശകരവുമായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. നിലവിലെ ഭരണ സമിതിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷ പാനലുകൾ നടത്തിയത്.
ആകെ 6 പെട്ടികളിൽ ആയിരുന്നു വോട്ട് ചെയ്ത ബാലറ്റ് പേപ്പറുകൾ ഉണ്ടായിരുന്നത്. ആദ്യ ആറ് സ്ഥാനക്കാരും ലീഡ് നിലനിർത്തിയപ്പോൾ ഏഴാം സ്ഥാനത്തു വന്നിട്ടുള്ള അജയ് കൃഷ്ണന്റെ ലീഡ് മാത്രമാണ് ഇടയ്ക്കു കൂടിയും കുറഞ്ഞുമിരുന്നത്. എന്നാൽ, അവസാന നാല് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും അജയ് കൃഷ്ണൻ തൊട്ടെതിരാളിയെക്കാൾ 41 വോട്ടിന്റെ ലീഡ് നിലനിർത്തി. കേരളീയ സമാജത്തിന്റെ നിലവിലെ ഭരണസമിതിയുടെ പിന്തുണയോടെ മത്സരിച്ച യുപിഎ ചെയർമാൻ സ്ഥാനാർത്ഥിയായ ഫ്രാൻസിസ് കൈതാരത്ത് 1446 വോട്ട് നേടി ഒന്പതാമത്തെ സ്ഥാനത്താണ് എത്തിയത്.
സുതാര്യത, സാന്പത്തിക അച്ചടക്കം, അക്കാദമിക് മികവ് എന്നിവയുടെ വിജയമെന്ന് പ്രിൻസ്
മനാമ: ബഹ്‌റൈനിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അസോസിയേഷനുകളും ജാതി, മത, പ്രസ്ഥാനങ്ങളും, മലയാളികളുടെ സംഘടനകൾ, കൂട്ടായ്മകൾ അടക്കം ചില പാനലുകളെ പരസ്യമായി പിന്തുണച്ചപ്പോൾ ഇതിനെല്ലാം അതീതമായി സ്‌കൂളിന്റെ സുതാര്യ ഭരണത്തിനും, സാന്പത്തിക അച്ചടക്കത്തിനും, അക്കാദമിക് മികവിനും രക്ഷിതാക്കൾ മുൻഗണന നൽകി എന്നതാണ് തന്റെ പാനലിന്റെ വിജയത്തിന് കാരണമെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. മറ്റു പാനലുകൾ അഴിച്ചുവിട്ട വ്യാജ പ്രചാരണങ്ങളും കുതന്ത്രങ്ങളും രക്ഷിതാക്കൾ മുഖവിലയ്‌ക്കെടുത്തില്ലെന്നു മാത്രമല്ല, സോഷ്യൽ മീഡിയ വഴിയും വാർത്താ സമ്മേളനങ്ങൾ മുഖേനയും തെളിവോ അടിസ്ഥാനങ്ങളോ ഇല്ലാത്ത ആരോപണങ്ങൾ ആര് പ്രചരിപ്പിച്ചാലും അതൊന്നും വിലപ്പോവില്ലെന്ന സത്യമാണ് ഈ തിരഞ്ഞെടുപ്പിലൂടെ മനസ്സിലാകുന്നത്. ഇത് രക്ഷിതാക്കളുടെയും പാരന്റ്സ് പാനൽ അലയൻസിന്റെയും വിജയമാണെന്നും ഇന്ത്യൻ സ്‌കൂളിന്റെ അക്കാദമിക് നിലവാരവും സുതാര്യതയും അംഗീകരിക്കപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്നും പ്രിൻസ് പറഞ്ഞു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാ രക്ഷിതാക്കളും സഹകരിക്കണമെന്നും ഇനിയുള്ള ദിവസങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുവാനുള്ള ഊർജ്ജവും ശക്തിയും ഈ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചുവെന്നും പ്രിൻസ് വ്യക്തമാക്കി.
ജനാധിപത്യത്തിന് ഇത്തവണ കാവൽ മലയാളികൾ, വോട്ടുകൾ പാനലിനു തന്നെ
മനാമ: ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുകയും ജനാധിപത്യം സംരക്ഷിക്കപ്പെടുകയും ചെയ്യണമെങ്കിൽ പാനലുകളെ വിജയിപ്പിക്കണമെന്നുള്ള രക്ഷിതാക്കളുടെ ചിന്ത ശരിവെയ്ക്കുന്നതാണ് ഇന്ത്യൻ സ്‌കൂളിലെ തിരഞ്ഞെടുപ്പുഫലം. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ രക്ഷിതാക്കൾ വ്യക്തികളെയല്ല മറിച്ച് അവർ ഉൾപ്പെടുന്ന പാനലുകൾക്കു തന്നെ വോട്ടു ചെയ്യുന്നത് എന്നതാണ് ഓരോ റൗണ്ടിലെയും ലീഡുകൾ വ്യക്തമാക്കുന്നത്. പ്രിൻസ് നടരാജന്റെ പാനലിലെ എല്ലാവർക്കും രക്ഷിതാക്കൾ വോട്ട് ചെയ്തപ്പോൾ മലയാളി അല്ലാത്ത മുഹമ്മദ് ഹർഷാദ് ഹുസൈന് മാത്രം 41 വോട്ട് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളിലെ അടുത്ത ഭരണ സമിതി അംഗങ്ങൾ പൂർണ്ണമായും മലയാളികളായി മാറി. പോയ 20 വർഷത്തെ ചരിത്രം എടുത്തു പരിശോധിച്ചാലും ഇന്ത്യൻ സ്‌കൂളിന്റെ ഭരണ സാരഥ്യം എന്നും മലയാളികൾക്കാണെന്നുള്ളതാണ് യാഥാർഥ്യം. മലയാളികൾ ആയ മിക്കവാറും എല്ലാ രക്ഷിതാക്കളും വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ പലരും തിരഞ്ഞെടുപ്പിനോട് മുഖം തിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും വ്യക്തം. ഒന്പതിനായിരത്തോളം വരുന്ന രക്ഷിതാക്കളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത് പകുതിയോളം പേർ മാത്രമായിരുന്നു.