ആത്മഹത്യ ചെയ്ത റെസ്റ്റോറന്റ് ജീവനക്കാരിയുടെ വീട് സുബൈർ കണ്ണൂർ സന്ദർശിച്ചു

മനാമ: ബഹ്റൈനിൽ ഒരു ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികായായിരുന്ന തൃശ്ശൂർ കൊടുങ്ങല്ലൂരിനടുത്ത ചേന്പാറ സ്വദേശിനിയായ ജിനി ആന്റണിയുടെ വീട് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ സന്ദർശിച്ചു. സന്ദർശനവേളയിൽ വളരെ വേദന നിറഞ്ഞ അനുഭവമാണ് ജിനി ആന്റണിയുടെ മാതാപിതാക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും, നാല് മക്കളുള്ള ജിനിയെ 200 ദിനാർ ശന്പളത്തിൽ ബ്യൂട്ടിഷൻ ജോലി എന്ന മോഹന വാഗ്ദാനം നൽകിയാണ് മിനി എന്ന ഏജന്റ് കൊണ്ടുവന്നതെന്നും, രണ്ട് ലക്ഷം രൂപ ഇതിനായി അവർ വാങ്ങിയതായി അറിയാൻ സാധിച്ചുവെന്നും സുബൈർ കണ്ണൂർ പറഞ്ഞു. ബഹ്റൈനിലെത്തിച്ച ശേഷം നിരന്തരമായി മാനസികമായി പീഢിപ്പിക്കുകയും, അനാശാസ്യ പ്രവർത്തനത്തിന് നിരന്തരമായി നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ജിനി കരഞ്ഞ് കൊണ്ട് അമ്മയ്ക്ക് ഫോൺ ചെയ്യുമായിരുന്നുവത്രെ. നാട്ടിലേയ്ക്ക് ഫോൺ ചെയ്യുന്പോൾ ഇയർഫോണിന്റെ മറ്റൊരണ്ണം മിനി എന്ന സ്ത്രീ ചെവിയിൽ വെക്കുമെന്നും ജിനിയുടെ മാതാവ് സുബൈർ കണ്ണൂരിനോട് പറഞ്ഞു.
ജിനിയുടെ മരണാനന്തരം ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകൾ ഉണ്ടായില്ല എന്ന് പറഞ്ഞ് കൊണ്ടാണ് മിനി എന്ന സ്ത്രീ മൃതദേഹത്തിനൊപ്പം നാട്ടിലേയ്ക്ക് വന്നത്. എന്നാൽ ഇതിൽ യാതൊരു വാസ്തവവുമില്ലെന്നും, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകൾ ആ കുടുംബം വളരെ സന്തോഷത്തോടെയാണ് കാണുന്നതെന്നും സുബൈർ കണ്ണൂർ അറിയിച്ചു. സാമൂഹ്യപ്രവർത്തകരുടെ ഇടപെടൽ കാരണം തന്നെയാണ് ഇപ്പോൾ മിനിയെന്ന മാള സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലാക്കിയിരിക്കുന്നത്. ഇത്തരം മഹാവിപത്തിൽ നിന്നും ഒരോരുത്തരേയും രക്ഷപെടുത്തേണ്ടത് ഓരോ സാമൂഹിക പ്രവർത്തകന്റെയും കടമയാണെന്ന് മനസ്സിലാക്കുന്നവരാണ് ബഹ്റൈനിലുള്ളതെന്ന് അഭിപ്രായപ്പെട്ട സുബൈർ കണ്ണൂർ, ഈ വരുന്ന 11ന് നടക്കുന്ന പ്രവാസി കമ്മീഷന്റെ മീറ്റിംഗിൽ ഇത്തരം റാക്കറ്റുകളെ നിരീക്ഷിച്ച് അവരെ ഇല്ലായ്മ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുവാനും, ജിനിയുടെ കുടുംബത്തിന് പരമാവധി നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു.
സുബൈർ കണ്ണൂരിനൊപ്പം ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഷിബു ചെറുതുരുത്തിയും ചെറുതുരുത്തിയിലെ പ്രധാന സാമൂഹിക പ്രവർത്തകനായ ഷൈക്ക് അബ്ദുൾ കാദർ, സജീവൻ തേനാനി എന്നിവരുമുണ്ടായിരുന്നു.