ഓഖി ദുരന്തം : കപ്പലുപയോഗിച്ചുള്ള തിരച്ചിൽ പത്ത് ദിവസം കൂടി തുടരണമെന്ന് സർക്കാർ

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ പെട്ട് കാണാതായവരെ കണ്ടെത്തുന്നതിനായി കപ്പലുപയോഗിച്ചുള്ള തിരച്ചിൽ പത്ത് ദിവസം കൂടി തുടരണമെന്ന് സർക്കാർ നിർദേശം നൽകി. കോസ്റ്റ്ഗാർഡ്, വ്യോമ− നാവികസേന എന്നിവരോട് ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. കെ.എം ഏബ്രഹാം സേനാവിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും അടിയന്തര സന്ദേശമയച്ചു.
നാവിക സേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകൾ ഉപയോഗിച്ച് ആഴക്കടലിൽ തിരച്ചിൽ നടത്തണം. കപ്പലുകൾ വിഴിഞ്ഞത്ത് എത്തിച്ച് മത്സ്യത്തൊഴിലാളികളെ കൂടെ തിരച്ചിലിന് ഒപ്പം കൂട്ടണമെന്നും ചീഫ് സെക്രട്ടറിയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരച്ചിൽ പ്രവർത്തനങ്ങളിൽ ചില പ്രയാസങ്ങൾ നേരിടുന്നതായി നാവികസേന അറിയിച്ചിട്ടുണ്ടെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു. ഓഖി നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാൻ മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗിനെ കാണും.
അതിനിടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ലക്ഷദ്വീപിൽ അകപ്പെട്ട മത്സ്യതൊഴിലാളികളിൽ ഒരു സംഘം കൊച്ചിയിൽ എത്തി. ഇന്ന് രാവിലെയാണ് 50 മത്സ്യതൊഴിലാളികളുമായി എം.വി കവരത്തി കപ്പൽ കൊച്ചി തീരത്തെത്തിയത്. കടലിൽ അകപ്പെട്ടവർക്കായി ഇന്നും തിരച്ചിൽ തുടരുകയാണ്. 12 കപ്പലുകളിലായാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. ലക്ഷദ്വീപിന് സമീപത്തുനിന്നും രണ്ട് ദിവസത്തിനിടെ രക്ഷപെടുത്തിയത് 352 മത്സ്യതൊഴിലാളികളെയാണ്. ബാക്കിയുള്ളവർ പത്ത് ബോട്ടുകളിലായി ഇന്നും നാളെയുമായി കൊച്ചിയിലെത്തും.
അതേസമയം ഓഖി ചുഴലിക്കാറ്റിനിടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളിൽ കാണാതായവരെ തിരികെയെത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ തീരദേശവാസികളുടെ പ്രതിഷേധം നടന്നു. തിരുവനന്തപുരം−-കന്യാകുമാരി ദേശീയപാതയാണ് പൊഴിയൂർ, പരുത്തിയൂർ എന്നിവടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും തീരദേശവാസികളും ചേർന്ന് ഉപരോധിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പൊഴിയൂർ, പരുത്തിയൂർ മേഖലകളിൽ നിന്ന് 46 മത്സ്യത്തൊഴിലാളികളാണ് കടലിൽ പോയിരിക്കുന്നത്. എന്നാൽ, ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച് ഇന്ന് പത്താം ദിവസം ആയിട്ടും ഈ മത്സ്യത്തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതാണ് തീരദേശവാസികളെ പ്രതിഷേധ നടപടികളിലേക്ക് എത്തിച്ചത്.