ഇൻവെസ്റ്റ് ഇൻ ബഹ്‌റൈൻ നിക്ഷേപകസംഗമം ആരംഭിച്ചു

മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ വാണിജ്യ−വ്യവസായകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇൻവെസ്റ്റ് ഇൻ ബഹ്‌റൈൻ എന്ന വ്യവസായ സംഗമത്തിന് തുടക്കമായി. പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരും ഷൂറാ കൗൺസിൽ അംഗങ്ങളും വ്യവസായ പ്രമുഖരും പങ്കെടുത്തു.
ഇന്ത്യയിൽ നിന്നടക്കം നിരവധി രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ പരിപാടിയിൽ പങ്കുകൊണ്ടു. ബഹ്‌റൈനിൽ വിദേശനിക്ഷേപകരെ കൂടുതലായെത്തിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന സംഗമം ഒരു പരിധിവരെ വിജയിച്ചുവെന്ന് സംഘാടകർ അവകാശപ്പെടുന്നു. ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ്, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, തംകീൻ, ഗൾഫ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ കൺസൾട്ടിംഗ്, മുംതലക്കാത്, യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (യുനിഡോ), ഫെഡറേഷൻ ഓഫ് ചേംബേഴ്‌സ് ഓഫ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനിൽ വിദേശനിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഉള്ളതിനാൽ രാജ്യം വിദേശനിക്ഷേപത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. നിക്ഷേപകർക്കാവശ്യമായ നടപടികൾ വളരെ എളപ്പമായി പൂർത്തിയാക്കുവാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നു. രാജ്യത്തിന്റെ സാന്പത്തികനില ആകെ മാറിമറിയുമെന്നും നിരവധി വ്യവസായങ്ങൾക്ക് ബഹ്‌റൈൻ തുടക്കം കുറിക്കുമെന്നുമാണ് പ്രത്യാശ.
സിംഗപ്പൂർ എഞ്ചിനീയറിംഗ് കന്പനിയും ഫ്രാൻസിൽ നിന്നുള്ള ഏതാനും ബിസിനസ് ഗ്രൂപ്പുകളും ഇതിനോടകം തങ്ങളുടെ പ്രവർത്തനങ്ങൾ ബഹ്‌റൈനിലെ ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിൽ തുടങ്ങിക്കഴിഞ്ഞു. വരും വർഷങ്ങളിൽ രാജ്യത്തെ നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈനിൽ നിക്ഷേപം നടത്തുന്ന വ്യവസായികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഈ വർഷം വിവിധമേഖലകളിലായി നിരവധി നിക്ഷേപകർ താൽപ്പര്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് പന്ത്രണ്ടാമത് തവണയാണ് നിക്ഷേപക സംഗമത്തിന് ബഹ്‌റൈൻ ആതിഥ്യമരുളുന്നത്.