ബഹ്റൈനിൽ വാഹനാഭ്യാസ പ്രകടനങ്ങൾക്ക് പ്രത്യേക പ്രദേശം

മനാമ: തിരക്ക് പിടിച്ച റോഡുകളിൽ വാഹനങ്ങളുടെ അനധികൃത അഭ്യാസ പ്രകടനങ്ങൾ നടത്തി നിരവധി കേസുകൾ രേഖപ്പെടുത്തേണ്ടി വരുന്ന സ്ഥിതി വിശേഷം മാറ്റി, അഭ്യാസികൾക്കും സാഹസിക അഭ്യാസികൾക്കുമായി പ്രത്യേക പ്രദേശം അനുവദിച്ച് നൽകാൻ അധികൃതർ ഒരുങ്ങുന്നതായി സൂചന. ഇത്തരം ഒരു ആശയത്തിന് സതേൺ മുനിസിപ്പൽ അധികൃതർ അംഗീകാരം നൽകുകയും ആഭ്യന്തര മന്ത്രിയുടെ അംഗീകാരത്തിനായി നിർദ്ദേശം സമർപ്പിക്കുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മുഹറഖ് മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ ആണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ആദ്യമായി മുന്നോട്ട് െവച്ചത്.സാഹസികാഭ്യാസ പ്രകടനക്കാർക്കെതിരെ പലപ്പോഴും കേസുകൾ എടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്താലും വീണ്ടും ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങളുമായി നിരവധി പേർ റോഡുകളിൽ അപകടം വരുത്തിവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പ്രദേശം അനുവദിക്കുകയാണെങ്കിൽ മറ്റ് വാഹങ്ങൾക്കും പ്രദേശത്തെ താമസക്കാർക്കും ബുദ്ധിമുട്ടില്ലാത്ത വിധം സാഹസിക പ്രകടനം നടത്തുന്നതിന് യുവാക്കൾക്ക് വഴി ഒരുങ്ങുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ അത്തരത്തിലൊരു മിനി സർക്യൂട്ട് ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്.
കഴിഞ്ഞ മാസം ഒരു ബഹ്റിനിയുടെ സാഹസിക അഭ്യാസ പ്രകടനം നടത്തിയതിനെ തുടർന്ന് ഒരു യുവാവ് മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വാഹനം ഓടിച്ച സ്വദേശിക്ക് 3000 ദിനാർ പിഴയും പ്രതിയുടെ വാഹന ലൈസൻസ് റദ്ദാക്കുകയുമുണ്ടായി. കഴിഞ്ഞ വർഷം ഷെയ്ഖ് ഖലീഫ ഹൈവേയിൽ വാഹനാഭ്യാസ പ്രകടനത്തെ തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയുണ്ടായി. ഇത്തരത്തിൽ പല അപകടങ്ങളും പോയ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ബഹ്റിൻ ഇന്റർനാഷണൽ സർക്യൂട്ടിലെ ട്രാക്കുകളിൽ അംഗങ്ങളായവർക്ക് സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് അതിവേഗ പരിശീലനത്തിന് സൗകര്യമുണ്ട്. എന്നാൽ ഇത് അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിനുള്ളതാണെന്നും അല്ലാതെ അനധികൃത ഭ്യാസ പ്രകടനങ്ങൾക്കുള്ള വേദിയായി കരുതരുതെന്നും അധികൃതർ പറഞ്ഞു.