ജനക്ഷേമ പദ്ധതികൾക്കായി വൻതുക നീക്കിവെച്ച് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും ജീവിതച്ചെലവുകൾ നേരിടുന്നതിനുമായി ബഹ്‌റൈൻ സർക്കാർ പ്രതിവർഷം 197 ദശലക്ഷം ബഹ്‌റൈൻ ദീനാർ നേരിട്ടുള്ള ധനസഹായമായി നൽകുന്നു. സാമൂഹിക വികസന മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
വിവിധ ജനക്ഷേമ പദ്ധതികളിലായാണ് ഈ തുക വിനിയോഗിക്കുന്നത്. ഇതിൽ ഏറ്റവും വലിയ വിഹിതമായ 128 ദശലക്ഷം ദീനാർ നിത്യജീവിതച്ചെലവ് (Cost-of-living) പിന്തുണയ്ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ സോഷ്യൽ സെക്യൂരിറ്റിക്കായി 21.5 ദശലക്ഷം ദീനാറും, ഭിന്നശേഷി അലവൻസായി 18.3 ദശലക്ഷം ദീനാറും നൽകുന്നു. മാംസത്തിനുള്ള സബ്‌സിഡി എടുത്തുമാറ്റിയതിനെത്തുടർന്നുള്ള നഷ്ടപരിഹാരമായി 29.4 ദശലക്ഷം ദീനാർ പൗരന്മാർക്ക് ലഭിക്കുന്നുണ്ട്. വീടുകളിലെ തീപിടുത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിലെ സഹായവും ഇതിൽ ഉൾപ്പെടുന്നു.
വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, തടവുകാരുടെ കുടുംബങ്ങൾ, അനാഥർ, വയോധികർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിലും കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
terwtet



