യുവാവിന്റെ മരണം: വ്യക്തത വരുത്തി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് തടവിലായിരുന്ന മുഹമ്മദ് അബ്ദുൽ മുഹ്‌സിൻ (32) എന്ന യുവാവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി നടത്തിയതിനും രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിനും നാഷണൽ ഇന്റലിജൻസ് സർവീസ് പിടികൂടിയ വ്യക്തിയായിരുന്നു ഇയാളെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഇടങ്ങളെ ലക്ഷ്യമിടാൻ സഹായിക്കുന്ന വിവരങ്ങൾ ചോർത്തിയതിനാണ് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. അന്വേഷണ ഏജൻസികൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലായിരുന്നു അറസ്റ്റ്.
മരണപ്പെട്ടയാളുടെ ശരീരത്തിലെ പരിക്കുകളുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കൃത്യമല്ലെന്നും ജനങ്ങളെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവ ഉപയോഗിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി മരണകാരണവും പരിക്കുകളുടെ സാഹചര്യവും വ്യക്തമാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
aa



