ഇറാനിൽ ഭരണമാറ്റം; സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ഡൊണാൾഡ് ട്രംപ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂടം മാറിയതായും പുതിയ നേതൃത്വത്തിന്റെ പ്രവർത്തനം എങ്ങനെയുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള വെടിനിർത്തൽ ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം ഇന്ന് വൈകുന്നേരം വീണ്ടും വ്യക്തമാക്കി.
തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്നർ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഈ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ ഒരു കരാറിൽ ഒപ്പിടുമെന്നും തങ്ങൾ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് അവർ സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഹോർമുസ് കടലിടുക്കുമായും എണ്ണ, വാതക മേഖലകളുമായും ബന്ധപ്പെട്ട വലിയ സാമ്പത്തിക മൂല്യമുള്ള വാഗ്ദാനങ്ങൾ ഇറാൻ അമേരിക്കയ്ക്ക് നൽകിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.
അതേസമയം, മിഡിൽ ഈസ്റ്റിലെ ഇറാൻ വിരുദ്ധ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 3,000 എലൈറ്റ് സൈനികരെ മേഖലയിൽ വിന്യസിക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 82-ാം എയർബോൺ ഡിവിഷനിലെ സൈനികരെയാണ് ഇവിടേക്ക് അയക്കുന്നത് എന്നതാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിനായുള്ള രേഖാമൂലമുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.
aa



