ഇറാൻ ആക്രമണം: സിത്രയിലെ ദുരിതബാധിതരെ സന്ദർശിച്ച് ക്യാപിറ്റൽ ഗവർണർ; സഹായം ഉറപ്പാക്കാൻ സർക്കാർ നടപടി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹമൗദ് അൽ ഖലീഫ സിത്ര പ്രദേശം സന്ദർശിച്ചു. ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ പൗരന്മാരുടെ സുരക്ഷ വിലയിരുത്താനും നാശനഷ്ടങ്ങൾ നേരിട്ടു ബോധ്യപ്പെടാനുമാണ് അദ്ദേഹം എത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവർക്ക് പുറമെ പ്രദേശത്തെ വീടുകൾക്കും വാഹനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഇരയായവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ദുരിതബാധിതരുടെ അവസ്ഥ നിരന്തരം നിരീക്ഷിക്കണമെന്ന കിരീടാവകാശിയുടെ ഉത്തരവ് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശന വേളയിൽ പൗരന്മാരുമായി നേരിട്ട് സംവദിച്ച ഗവർണർ, അവരുടെ ആവശ്യങ്ങൾ ഉടൻ നിറവേറ്റുമെന്ന് ഉറപ്പുനൽകി.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ ആരോഗ്യ മന്ത്രാലയം നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ പൗരന്മാരും താമസക്കാരും സന്നദ്ധപ്രവർത്തകരും വിവിധ സർക്കാർ ഏജൻസികളും ഒത്തൊരുമിച്ച് നിൽക്കുന്നത് ബഹ്റൈന്റെ ഐക്യത്തിന്റെയും കരുത്തിന്റെയും തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
aa


