ബഹ്റൈനിൽ ഗോൾഡൻ ലൈസൻസ് ആദ്യമായി അഞ്ചു കമ്പനികൾക്ക് അനുവദിച്ചു

രാജ്യത്തെ നിക്ഷേപസൗഹൃദമാക്കാനും നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ട് കൊണ്ടുവന്ന ഗോൾഡൻ ലൈസൻസ് ആദ്യമായി അഞ്ചു കമ്പനികൾക്ക് അനുവദിച്ചു. സിറ്റി, ഈഗിൾ ഹിൽസ് ദിയാർ, ഇൻഫ്രാകോർപ്, സൗദി ടെലികമ്യൂണിക്കേഷൻ കമ്പനി, വാംപോവ ഗ്രൂപ് എന്നിവർ അവതരിപ്പിച്ച അഞ്ചു പ്രോജക്ടുകൾക്കാണ് ഗോൾഡൻ ലൈസൻസ് അനുവദിച്ചത്. ഈ പദ്ധതികൾ രാജ്യത്ത് 1.4 ബില്യൺ ഡോളറിന്റെ സംയോജിത നിക്ഷേപം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നീക്കം കാരണം അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1,400ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിറ്റി കമ്പനി ബഹ്‌റൈൻ സി.ഇ.ഒ മൈക്കൽ സവായ, ഈഗിൾ ഹിൽസ് ദിയാർ മാനേജിങ് ഡയറക്ടർ ഡോ. മഹർ അൽ ഷെയർ, ഇൻഫ്രാകോർപ് സി.ഇ.ഒ മജീദ് അൽഖാൻ, എസ്.ടി.സി ബഹ്‌റൈൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ നെസർ ബനബീല, വാംപോവ ഗ്രൂപ് സി.ഇ.ഒ ഷോൺ ചാൻ എന്നിവർ ഗോൾഡൻ ലൈസൻസ് ഏറ്റുവാങ്ങി.
സാമ്പത്തികരംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച റിക്കവറി പ്ലാനിനെ പദ്ധതി സഹായിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല അഡെൽ ഫഖ്‌റോ പറഞ്ഞു. 2023 അവസാനത്തോടെ 2.5 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കാനാണ് സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതി ലക്ഷ്യമിടുന്നത്. 500ലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ആദ്യ വർഷങ്ങളിൽ 50 മില്യൺ ഡോളറിലധികം നിക്ഷേപം നടത്തുകയോ ചെയ്യുന്ന കമ്പനികൾക്കാണ് ഗോൾഡൻ ലൈസൻസിന് അർഹത ഉണ്ടാവുക.
fghfcgh