പ്രവാസി ഹാജിമാരുടെ യാത്രാ പ്രശ്നത്തിന് ഉടൻ പരിഹാരം കാണും : മുക്താർ നഖ്്വി


ദുബൈ : പ്രവാസി ഹാജിമാരുടെ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് കേന്ദ്ര ന്യൂനപക്ഷ− ഹജ്ജ് കാര്യമന്ത്രി മുക്താർ നഖ്്വി അറിയിച്ചു. ഇന്ത്യയിൽ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവിലെ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വ്യവസ്ഥ പിൻവലിച്ച് ആശ്വാസകരമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറും ദുബൈ കെ.എം.സി.സി. പ്രസിഡണ്ട് പി.കെ. അൻവർ നഹയും കേന്ദ്രമന്ത്രി മുക്താർ നഖ്്വിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ്.
മെയ് 15−നാണ് ഹാജിമാരുടെ പാസ്പോർട്ട് സൗദി ഭരണകൂടത്തിന് സിസ്റ്റംവഴി സമർപ്പിക്കേണ്ടത്. ഇതനുസരിച്ച് ഏപ്രിൽ 15−നുള്ളിൽ പാസ്പോർട്ട് സമർപ്പിക്കാനാണ് ഹജ്ജ് കമ്മിറ്റി ഫെബ്രുവരി ഒന്നിന് സർക്കുലർ ഇറക്കിയത്. ഹജ്ജ് കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ തീർത്ഥാടകർ മടങ്ങിയെത്തുക സപ്തംബർ 10−നാണ്. ഫലത്തിൽ പ്രവാസിഹാജിമാരുടെ പാസ്പോർട്ട് സപ്തംബർ 25−നുമാത്രമേ തിരികെ ലഭിക്കുകയുള്ളൂ.
അഞ്ചുമാസത്തോളം പാസ്പോർട്ട് കൈയിലില്ലാത്തതുമൂലം ഹജ്ജ് കഴിഞ്ഞ് കൃത്യസമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെ നിരവധി ഹാജിമാർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് നേതാക്കൾ വിശദീകരിച്ചു.