ഇന്ത്യ−യു.എ.ഇ സംയുക്ത നാവികാഭ്യാസം മാർച്ചിൽ

അബുദാബി : ഇന്ത്യ - യു.എ.ഇ സംയുക്ത നാവികാഭ്യാസം അടുത്തവർഷം മാർച്ചിൽ സംഘടിപ്പിക്കുമെന്ന് നാവികസേനാ വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര പറഞ്ഞു. അബുദാബി സായിദ് തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് തേജിൽ സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം. യു.എ.ഇ.യുമായി മുന്പ് നാവികാഭ്യാസങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും മുഴുവൻ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയുക്ത അഭ്യാസപ്രകടനം ആദ്യമായാണ് നടക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംയുക്ത പരിശീലനങ്ങൾ, സാങ്കേതിക പരിജ്ഞാനം പങ്കുവെക്കൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരിക്കും. ഇൻഡോ പസഫിക് മേഖലകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വളരെ ചെറിയ ജലാതിർത്തികൊണ്ട് രണ്ടാക്കപ്പെട്ട അയൽ രാഷ്ട്രങ്ങളാണ് ഇന്ത്യയും യു.എ.ഇയുമെന്ന് ഇന്ത്യൻ സ്ഥാനപതി നവദീപ് സിംങ് സൂരി പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലുള്ള നയതന്ത്ര സൈനിക സാംസ്‌കാരിക വ്യവസായ ബന്ധങ്ങൾക്ക് വർഷങ്ങളുടെ പാരന്പര്യമുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേ യു.എ.ഇസന്ദർശനവും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സര്‍വസൈന്യാധി പനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ ഇന്ത്യാ സന്ദർശനവും ഇരുരാജ്യങ്ങൾക്കിടയിലുള്ള ബന്ധം സുദൃഢമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.