അഞ്ച് കോടി കുട്ടികൾക്ക് സൗജന്യ ഇ-വിദ്യാഭ്യാസ പദ്ധതി

ദുബൈ : അറബ് ലോകത്തെ അഞ്ചു കോടി വിദ്യാർത്ഥികൾക്ക് സൗജന്യ ഇലക്ട്രോണിക് വിദ്യാഭ്യാസ പദ്ധതിയൊരുക്കി യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്ത്. അറബിക് ഇലക്്‌േട്രാണിക് എഡ്യൂക്കേഷണൽ ഇനിഷ്യറ്റീവ് എന്ന പദ്ധതി ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
പ്രഥമ പരിഗണന വിദ്യാഭ്യാസത്തിന്, രണ്ടാമത്തെ പരിഗണന വിദ്യാഭ്യാസത്തിന്, മൂന്നാമത്തെ പരിഗണനയും വിദ്യാഭ്യാസത്തിന് എന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതിക്ക് കഴിഞ്ഞദിവസം ശൈഖ് മുഹമ്മദ് പദ്ധതിക്ക് തുടക്കമിട്ടത്. മേഖലയിലെ ആയിരക്കണക്കിന് വിദഗ്ദ്ധരുടേയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ അറബിയിൽ കണക്ക്, സയൻസ് വീഡിയോകൾ തയ്യാറാക്കി അറബ് മേഖലയിലെ കിൻഡർഗാർഡൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷിലുള്ള വീഡിയോ പഠന സഹായികൾ പതിനൊന്ന് ദശലക്ഷം വാക്കുകളായി മാറ്റും. രണ്ടാംഘട്ടത്തിൽ ഇത് അറബിയിലേക്ക് വിവർത്തനം ചെയ്യും. മൂന്നാംഘട്ടത്തിൽ ഇത് സംയോജിപ്പിച്ച് അറബി പാഠ്യപദ്ധതിയാക്കി മാറ്റും. നാലാം ഘട്ടത്തിൽ അറബിയിൽ അയ്യായിരത്തോളം പഠന വീഡിയോകൾ നിർമ്മിച്ച് കുട്ടികളിലെത്തിക്കും. അറബ് മേഖലയിലെ വിദ്യാഭ്യാസരീതി തന്നെ മാറ്റാൻ പര്യാപ്തമായ പദ്ധതി ചുരുങ്ങിയത് അഞ്ച് കോടി കുട്ടികൾക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നും ഇതിൻ്റെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.