ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ രോഹിത് ശർമ കളിക്കില്ല

കൈവിരലിനു പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ കളിക്കില്ല. മത്സരത്തിനിടെ പരുക്കേറ്റ താരത്തെ ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സ് റേ എടുത്തിരുന്നു. വിശദമായ പരിശോധനകൾക്കായി താരം മുംബൈയിലേക്ക് മടങ്ങി. ഇതോടെ അവസാന ഏകദിനത്തിൽ രാഹുൽ ത്രിപാഠി, രജത് പാടിദാർ എന്നിവരിൽ ഒരാൾ ടീമിലെത്തും. രോഹിതിനൊപ്പം കുൽദീപ് സെൻ, ദീപക് ചഹാർ എന്നിവരും പരുക്കേറ്റ് ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് കളിച്ചേക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ കെഎൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. ടെസ്റ്റ് പരമ്പരയിൽ രോഹിത് കളിക്കുമോ എന്നത് സാഹചര്യങ്ങൾ പരിഗണിച്ച് തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത് കളിച്ചില്ലെങ്കിൽ ബംഗ്ലാദേശ് എയ്ക്കെതിരായ പരമ്പരയിൽ തുടരെ സെഞ്ചുറികൾ നേടിയ അഭിമന്യു ഈശ്വരൻ പകരക്കാരനായി എത്തും. പേസർ ഉമ്രാൻ മാലിക് ടെസ്റ്റിൽ അരങ്ങേറുമെന്നും സൂചനയുണ്ട്. ജഡേജ പരുക്കിൽ നിന്ന് മുക്തനായില്ലെങ്കിൽ ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടർ സൗരഭ് കുമാർ ടീമിലെത്തും. ബംഗ്ലാദേശ് എയ്ക്കെതിരെ തകർപ്പൻ പ്രകടനങ്ങളാണ് സൗരഭ് കുമാർ നടത്തിയത്.
aa