ലോകകപ്പ്: ആദ്യ സെമിയിൽ ഇന്ത്യ ഇന്നു ന്യൂസീലൻഡിനെതിരെ
ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയും നാലാമതുള്ള ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമികഘട്ടത്തിൽ ഇന്ത്യ പാകിസ്താനെതിരേ 336 റൺസ് അടിച്ച് 89 റൺസിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
പ്രാഥമിക റൗണ്ടിൽ കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ പ്രാഥമിക ഘട്ടത്തിന്റെ ആദ്യം ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.
ഒരു ഘട്ടത്തിൽ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയെ ന്യൂസീലൻഡ് നേരിട്ടു. ഒടുവിൽ പോയന്റ് പട്ടികയിൽ പാകിസ്താനൊപ്പമായിരുന്നെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമിയിലെത്തി. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിൽ ഇന്ത്യ ന്യൂസീലൻഡിനെക്കാൾ ഒരുപടി മുന്നിലായിരിക്കും. ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പിൽ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസീലൻഡിന് ഇത് എട്ടാം സെമി.

