വനിതാ ലോകകപ്പിൽ അമേരിക്കയ്ക്ക് കിരീടം
ലിയോൺ: വനിതാ ലോകകപ്പിൽ അമേരിക്കയ്ക്ക് നാലാം കിരീടം. ഫൈനലിൽ നെതർലൻഡ്സിന്റെ ഓറഞ്ച് പടയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക ചാന്പ്യന്‍മാരായത്.
ഒരു മണിക്കൂറോളം അമേരിക്കയെ ഗോളില്ലാതെ പിടിച്ചുകെട്ടിയ നെതർലൻഡ്സിന് പക്ഷെ അറുപത്തിയൊന്നാം മിനിട്ടിൽ പിഴച്ചു. അലക്സ് മോർഗനെ െസ്റ്റഫാനി വാൻഡെർ ഗ്രാട്ട് ഫൗൾ ചെയ്തതിന് വാറിന്റെ സഹായത്തോടെ റഫറി അമേരിക്കയ്ക്ക് അനുകൂലമായി പെനൽറ്റി അനുവദിച്ചു. പിഴവേതുമില്ലാതെ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മേഗൻ റാപിനോ അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചു.
എട്ടു മിനിട്ടിനുള്ളിൽ അമേരിക്ക കിരീടം ഉറപ്പിച്ച രണ്ടാം ഗോളും നേടി. റോസ് ലെവല്ലയായിരുന്നു വിജയമുറപ്പിച്ച രണ്ടാം ഗോൾ നേടിയത്. മത്സരത്തിലടുനീളം പന്തടക്കത്തിലും പാസിംഗിലും മികവു പുലർത്തിയ അമേരിക്ക ആദ്യ കിരീടം തേടിയെത്തിയ നെതർലന്‍ഡ്സിനെ നിഷ്പ്രഭരാക്കി.
മത്സരത്തിലാകെ അമേരിക്ക എട്ടു കോർണറുകൾ നേടിയപ്പോൾ നെതർലൻഡ്സിന് രണ്ട് കോർണറുകൾ മാത്രമാണ് ലഭിച്ചത്. 1991, 1999, 2015 ലോകകപ്പുകളിലാണ് അമേരിക്ക ഇതിന് മുന്പ് കീരിടം നേടിയത്.

