സൗദിയിൽ സർക്കാർ ജോലികൾ ഇനി സ്വദേശികൾക്ക് മാത്രം

സർക്കാർ ജോലികളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ സൗദി രാജാവ് ഉത്തരവിട്ടു. സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോർപ്പറേഷനുകളിലും, കന്പനികളിലും വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് ഭരാണാധികാരി സൽമാൻ രാജാവാണ് ഉത്തരിട്ടത്.
ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം, സർക്കുലർ മുഖേന ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിക്കഴിഞ്ഞു. സർക്കാറിന്‍റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷൻ എന്നീ ജോലികളിൽ വിദേശികൾക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.
ഈ ജോലികളിൽ വിദേശികളുമായി തൊഴിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ കരാർ പുതുക്കി നൽകരുതെന്നും സർക്കുലർ വ്യക്തമാക്കുന്നു. എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂർവ്വമായ ജോലികളിൽ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും. സർക്കാർ ഓഫീസുകളിൽ പ്രാധാന ജോലികളിൽ വിദേശികൾ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നിർദ്ദേശം നല്കിയിട്ടുണ്ട്.