ഭീകരർക്ക് സംരക്ഷണം നൽകുന്നതാണ് പ്രതിസന്ധിക്ക് കാരണം : സൗദി വിദേശകാര്യ മന്ത്രി

ഉപരോധം ഖത്തറിനെ ശക്തിപ്പെടുത്തിയെന്ന് അമീർ
ദോഹ : ഉപരോധം നിലവിൽ വന്ന ശേഷം രാജ്യം എല്ലാ രംഗത്തും ശക്തി പ്രാപിക്കുകയായിരുന്നുവെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി. ഒരുപ്രമുഖ അമേരിക്കൻ ടി.വി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഖത്തർ അമീർ ഇക്കാര്യം പറഞ്ഞത്. സ്വയം പര്യാപ്തത കൈവരിച്ചു വരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അഭിമാനകരമാണ്. ഉപരോധം നിലവിൽ വന്ന 2017 ജൂൺ 5 ന് മുന്പും ശേഷവും എന്ന നിലയിൽ രണ്ട് ഘട്ടങ്ങളായിരിക്കും ഇനി മുതൽ ഖത്തറിന്റെ ചരിത്രം രേഖപ്പെടുത്തുക. രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ മുഴുവൻ മേഖലകളിലും മുൻകാലങ്ങളേക്കാൾ സ്വയം പര്യാപ്തത നേടാൻ സാധിച്ചതായും അമീർ വ്യക്തമാക്കി.
ഉപരോധ രാജ്യങ്ങൾ രാജ്യത്തെ ഭരണ മാറ്റം ആഗ്രഹിക്കുന്നതായും 1996ൽ പിതാവ് അമീർ ഭരണം ഏറ്റെടുത്തപ്പോൾ ഇത്തരത്തിലൊരു ശ്രമം ഉണ്ടായതാണെന്നും അമീർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന ഖത്തർ അൽജസീറ അടച്ചു പൂട്ടാൻ ഉദ്ദേശിക്കുന്നില്ല. ചർച്ചകൾക്ക് ഖത്തർ ഒരിക്കൽ പോലും തയ്യാറാകാതിരുന്നിട്ടില്ല. ഒരു മീറ്റർ അവർ തങ്ങളോട് അടുത്താൽ പതിനായിരം മൈൽ അവരോട് അടുക്കാൻ താൻ സന്നദ്ധമാണെന്നും അമീർ പറഞ്ഞു.
അതേസമയം ഭീകരർക്ക് സഹായവും സംരക്ഷണവും നൽകുന്നതാണ് ഖത്തർ പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്‌നമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ഭീകരപ്രവർത്തനങ്ങളിൽ പങ്കുളള പിടികിട്ടാപുളളികളായവർക്ക് ഖത്തർ അഭയവും സാന്പത്തിക സഹായവും നൽകുന്നു. ഭീകരരെ വിചാരണ ചെയ്യുന്നതിൽ ഗുതുരതമായ വീഴ്ചയാണ് ഖത്തറിന്റെ ഭാഗത്തു നിന്നു ഉണ്ടാകുന്നത്. സൗദിയുടെ നേതൃത്വത്തിലുളള സഖ്യരാഷ്ട്രങ്ങൾ ഉപരോധിക്കുകയാണെന്ന ഖത്തറിന്റെ ആരോപണം യാഥാർഥ്യത്തിന് നിരക്കുന്നതല്ല. സൗദി യുദ്ധവിമാനങ്ങൾ ഖത്തറിന് മുകളിൽ പറക്കുന്നില്ല. യുദ്ധക്കപ്പലുകൾ ഖത്തർ തുറമുഖങ്ങൾ ഉപരോധിക്കുന്നുമില്ല. ഖത്തറിനെതിരെ ബഹിഷ്‌കരണം മാത്രമാണ് തുടരുന്നത്. ശൈലി മാറ്റാത്ത സാഹചര്യത്തിൽ ഖത്തറുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു.