ഖത്തറിൽ ഇന്നലെ മുതൽ പെട്രോൾ, ഡീസൽ വില വർദ്ധന

ദോഹ : രാജ്യത്തെ ഇന്ധനവിലയിലെ വർദ്ധനവ് ഇന്നലെ മുതൽ നിലവിൽവന്നു. പ്രീമിയം, സൂപ്പർ പെട്രോളിനും ഡീസലിനുമാണ് വില വർദ്ധന. ഖത്തർ പെട്രോളിയമാണ് ഇന്ധനവില പ്രഖ്യാപിച്ചത്. ഒക്ടോബറിൽ 1.60 റിയാൽ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാൽ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറിലെ വില.
1.55 റിയാൽ ആയിരുന്ന ഡീസലിന് 10 ദിർഹം വർദ്ധിപ്പിച്ച് 1.65 റിയാലാക്കി. 2016 ജൂണ്‍ മുതൽ 2017 നവംബർവരെയുള്ള പെട്രോൾ പ്രീമിയത്തിന്റെയും സൂപ്പറിന്റെയും വിലയിൽ 45 ദിർഹം വീതവും ഡീസൽ വിലയിൽ 25 ദിർഹത്തിന്റെയും വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണവിപണിയുടെ നിരക്ക് അനുസരിച്ച് ഇന്ധനവില മാസംതോറും പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് ഇത്ര വലിയ വർദ്ധനയുണ്ടാകുന്നത്.
കഴിഞ്ഞമാസവും പ്രീമിയം, സൂപ്പർ പെട്രോൾ വിലയിൽ പത്ത് ദിർഹത്തിന്റെയും ഡീസലിന്റെ വിലയിൽ അഞ്ച് ദിർഹത്തിന്റെയും വർദ്ധനയുണ്ടായിരുന്നു. സെപ്റ്റംബറിൽ പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60−ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ഓഗസ്റ്റിലെ അതേ നിരക്കിൽ തന്നെയാണ് സെപ്റ്റംബറിലും ഇന്ധനവില തുടർന്നത്.
അതേസമയം ജൂലായിൽ പെട്രോളിയം പ്രീമിയത്തിന് 1.55−ഉം സൂപ്പറിന് 1.65−ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. പിന്നീട് 2016 ജൂണിലാണ് അന്താരാഷ്ട്ര നിരക്കുപ്രകാരം എണ്ണ വില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്. ജൂണിൽ പ്രീമിയം പെട്രോളിന് 1.20−ഉം സൂപ്പറിന് 1.30 റിയാലും ഡീസലിന് 1.40 റിയാലുമായിരുന്നു നിരക്ക്.