യുപിയിൽ കോടികൾ വെട്ടിച്ച വ്യവസായി അറസ്റ്റിൽ
ലഖ്നൗ
ആദായനികുതി വകുപ്പിനെ വെട്ടിച്ച് കോടികൾ സന്പാദിച്ച കാണ്‍പുർ സ്വദേശിയായ വ്യവസായി പീയുഷ് ജെയ്‌നിനെ അറസ്റ്റ് ചെയ്തു. പീയുഷ് ജെയ്നിന്‍റെ വീട്ടിൽ നിന്നും പണമായി മാത്രം കണ്ടെത്തിയത് 284 കോടി രൂപയാണ്. ഇതിനു പുറമെ കിലോ കണക്കിന് സ്വർണവും വെള്ളിയും മറ്റ് ആഡംബര വസ്തുക്കളും കണ്ടെത്തി. ഉത്തർപ്രദേശിലെ കനൗജിലുള്ള പീയുഷിന്‍റെ മൂന്ന് വീടുകളിൽ നിന്നായി 107 കോടി രൂപയും മറ്റ് രേഖകളും ഇന്ന് പിടിച്ചെടുത്തതായി ജിഎസ്ടി ഇന്‍റലിജൻസ് യൂണിറ്റ് വൃത്തങ്ങൾ അറിയിച്ചു. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും അധികൃതർ കണ്ടെത്തി. കണക്കിൽ പെടാത്ത ചന്ദനത്തൈലം, കോടികൾ വിലമതിക്കുന്ന പെർഫ്യൂമുകൾ എന്നിവയും ജെയിനിന്‍റെ ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്‍റലിജൻസും (ഡിജിജിഐ) ആദായ നികുതി വകുപ്പും പരിശോധന നടത്താനെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നിരന്തരം ഫോണിൽബന്ധപ്പെട്ടപ്പോഴണ് ഇയാൾ മടങ്ങിവരാൻ തയാറായത്. അതേസമയം, പീയുഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.