നാഗാലാൻഡ് വെടിവെപ്പ്; സൈനികർക്കെതിരെ കേസ്

കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ നാഗാലാൻഡ് പോലീസ് കേസെടുത്തു. വെടിയുതിർത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നാണ് എഫ്‌ഐആർ. സംഭവത്തിൽ 21 പാരാ സ്‌പെഷൽ ഫോഴ്‌സ് ഓഫ് ആർമി ഉദ്യോഗസ്ഥരെ കേസിൽ പ്രതിചേർത്തുവെന്നാണ് റിപ്പോർട്ട്. നാഗാലാൻഡിലെ മോൺ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിർത്തത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.