തമിഴ്‌നാട്ടിൽ ആനയെ തീ കൊളുത്തി കൊന്ന സംഭവം: 55 റിസോർട്ടുകൾ അടച്ചു പൂട്ടി

ചെന്നൈ: ആനയെ ടയറിൽ തീ കൊളുത്തി കൊന്ന സംഭവത്തിൽ കർശന നടപടിയുമായി തമിഴ്‌നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോർട്ടുകളുടെ ലൈസെൻസ് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ആന ചരിഞ്ഞ മസിനഗുഡിയിൽ ഒരു ദിവസത്തെ പരിശോധനയിൽ 55 റിസോർട്ടുകൾ പൂട്ടി. ഇന്നും പരിശോധന തുടരും.
ലൈസെൻസും മറ്റു അനുമതികളും ഇല്ലാതെ പ്രവർത്തിച്ച റിസോർട്ടുകളാണ് പൂട്ടിയത്. ആനയെ കൊന്ന റിസോർട്ടിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ വാണിജ്യ ലൈസൻസ് എടുക്കാതെ നിരവധി ഹോംസ്‌റ്റേകൾ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്.
വരും ദിവസങ്ങളിൽ കൂടുതൽ റിസോർട്ടുകൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന മസിനഗുഡിയിൽ ചെവിൽ കുടുങ്ങിയ ടയറുമായി ഓടുന്ന ആനയുടെ വീഡിയോ ഏറെ ചർച്ചയായിരുന്നു. തീപ്പൊള്ളലേറ്റും രക്തം വാർന്നുമാണ് ആന ചരിഞ്ഞത്. റിസോർട്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.