ഇന്ത്യ-യുകെ വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യ-യുകെ വിമാന സർവീസുകൾ ഭാഗികമായി പുനഃരാരംഭിച്ചു. 16 ദിവസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. ഡിസംബർ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്. ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർടി പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.