ബിനീഷിന് ക്ലീന്‍ ചിറ്റില്ല; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി


ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് ഇന്ന് വൈകുന്നേരം ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് തിരിക്കും. അനൂപിന് പണം നൽകിയവരെ മുഴുവൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. അനൂപിന്‍റെ മൊഴിയുമായി ഇവരുടെ മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി.

ഇന്നലെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‍സ്‍മെന്‍റ് വിട്ടയച്ചത്. മുഹമ്മദ് അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബിനീഷ് ഉദ്യോഗസ്ഥർക്ക് മുന്നില്‍ ആവർത്തിച്ചു.
വ്യാപാര ആവശ്യത്തിനായി മുഹമ്മദ് അനൂപ് വിവിധ അക്കൗണ്ടുകളിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ ബിനീഷിന്‍റെ പങ്കെത്രയെന്നായിരുന്നു പ്രധാന ചോദ്യം. എന്നാൽ ആറ് ലക്ഷം രൂപ മാത്രമാണ് താൻ വ്യാപാര ആവശ്യത്തിനായി അനൂപിന് നൽകിയതെന്നും ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും ബിനീഷ് ആവർത്തിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed