ആന്ധ്രയിലെ ഡയറി യൂണിറ്റിൽ വിഷവാതകം ചോർന്നു; 14 പേർ ആശുപത്രിയിൽ
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ മിൽക്ക് ഡയറി യൂണിറ്റിൽ വിഷവാതകം ചോർന്നു. ചിറ്റൂർ ബന്ദാപ്പള്ളിയിലെ പുത്തലപ്പട്ട് മണ്ഡലയിൽ പ്രവർത്തിക്കുന്ന ഹഡ്സണ്‍ കന്പനി ഡയറി പ്ലാന്‍റിലാണു ഇന്നലെ അമോണിയ ചോർന്നത്. ഇതേതുടർന്നു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നു ചിറ്റൂർ ജില്ലാ കളക്ടർ ഡോ. നാരായണ്‍ ഭരത് ഗുപ്ത അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ളവരെ എസ്.വി.ഐ.എം.എസ് ആശുപത്രിയിലേക്കോ തിരുപ്പതിയിലെ റൂയിയ ആശുപത്രിയിലേക്കോ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. വാതക ചോർച്ചയുടെ കാരണം അറിവായിട്ടില്ല. ചോർച്ചയ്ക്കു പിന്നിൽ മാനേജ്മെന്‍റിന്‍റെയോ തൊഴിലാളികളുടെയോ അനാസ്ഥയുണ്ടോ എന്നു പരിശോധിക്കുമെന്നു കളക്ടർ വ്യക്തമാക്കി. വാതക ചോർച്ച പിന്നീടു നിയന്ത്രണവിധേയമാക്കി.

