ഡൽഹി മുതൽ കൊച്ചി വരെ രാസലഹരി ശൃംഖല: എക്സൈസ് വലയിലായത് ലഹരിലോകത്തെ 'ബോസ്'
ഷീബ വിജയൻ
കൊച്ചി: 232 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി വരുണ്‍ദേവ് ഡല്‍ഹിയില്‍ നിന്ന് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്‌സൈസ്. ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വരുണ്‍ ലഹരി വില്‍പന നടത്തിയിരുന്നത്.
വരുണ്‍ ദേവിന്‍റെ സുഹൃത്തുക്കളിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനുള്ള നടപടിയും എക്‌സൈസ് ആരംഭിച്ചിട്ടുണ്ട്. വരുണ്‍ദേവും സംഘവും ഡല്‍ഹി-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരി സംഭരിച്ചിരുന്നത്. പിന്നീടിത് ഇടനിലക്കാര്‍ വഴി കൊച്ചിയിലെ വില്‍പ്പനക്കാരിലേക്ക് എത്തിക്കും. വില്‍ക്കുന്ന ആര്‍ക്കും വരുണുമായി നേരിട്ട് ബന്ധമില്ല. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സിദ്ദിഖ്, ഫിനില എന്നിവരില്‍ നിന്നാണ് ലഹരിയുമായി ശനിയാഴ്ച ഒരു സംഘം കൊച്ചിയിലേക്ക് എത്തുന്ന വിവരം എക്‌സൈസിന് ലഭിച്ചത്.
വൈറ്റിലയില്‍ വച്ച് ഇവരെ 232 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി. പ്രതികളെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഏറെ നാളായി പോലീസും എക്‌സൈസും അന്വേഷിച്ചിരുന്ന ലഹരിസംഘത്തിന്‍റെ ബോസാണ് വരുണ്‍ ദേവ് എന്ന് തിരിച്ചറിയുന്നത്.
ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്ന് പ്രതി മൊഴി നല്‍കി. കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ കെവിന്‍ ബി. മാത്യു, വടക്കന്‍ പറവൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരും വരുണ്‍ ദേവില്‍ നിന്ന് എംഡിഎംഎ വാങ്ങിയിട്ടുണ്ട്.
adsdsdfs

