ആശ്വാസമായി ആർ.ബി.ഐ; മൂന്നുമാസത്തേയ്ക്ക് വായ്പതുക തിരിച്ചടക്കേണ്ട

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമായി വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനുമേൽ ഇനി യാതൊരു നടപടിയുമുണ്ടാകില്ല.
ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകമാണ്.ഈ കാലയളവിൽ വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആർ.ബി.ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ബോധപൂർവ്വം തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി കണക്കാക്കുകയുമരുത്. മൂന്നുമാസം നിങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിലും അത് ക്രഡിറ്റ് സ്കോറിനെ ബാധിക്കില്ലെന്ന് ചുരുക്കം.
വാണിജ്യ ബാങ്കുകൾ (റീജിയണൽ, റൂറൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ), സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാനങ്ങൾ (ഹൗസിങ് ഫിനാൻസ് കന്പനികൾ, മൈക്രോ ഫിനാൻസ് കന്പനികൾ) തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകമാണ്.
മോറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ വായ്പ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താൽപ്പര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തിൽ ക്രമീകരിക്കുകയോ ചെയ്യണമെന്നും ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്.