ഝാര്‍ഖണ്ഡിൽ മഹാസംഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ബിജെപിക്ക് കനത്ത തിരിച്ചടി

റാഞ്ചി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഝാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) − കോണ്‍ഗ്രസ്− ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ ചേരുന്ന മഹാസംഖ്യം കേവലഭൂരിപക്ഷത്തിലേക്ക്. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ നിലവില്‍ മഹാസംഖ്യം ലീഡ് ചെയ്യുന്നുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിട്ടിടും അന്തിമ വിധി തെളിഞ്ഞിട്ടില്ല. വോട്ടെണ്ണല്‍ അവസാന റൗണ്ടിലെത്തിയപ്പോള്‍ 7 മണ്ഡലങ്ങളിലെ ലീഡ് നില ആയിരത്തിന് താഴെയാണ് എന്നത് ചിത്രം ഇനിയും മാറാം എന്ന സൂചനയാണ്.
മൂന്ന് മണിക്ക് ലഭിച്ച വിവരമനുസിച്ച് നിലവില്‍ ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മഹാസഖ്യത്തിന്‍റെ ഭാഗമായ കോണ്‍ഗ്രസ് 14 സീറ്റിലും ആര്‍ജെഡി 4 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. മഹാസഖ്യത്തിലെ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് 45 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട് കൂടാതെ എന്‍സിപി ഒരു സീറ്റിലും സിപിഐ(എംഎല്‍)(എല്‍) ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
ജെഎംഎം നേതാവ് ഹേമന്ത് സോറനെ ബന്ധപ്പെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാം പിന്തുണയും ഉറപ്പ് നല്‍കി. മൂന്ന് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്ന ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ (ജെവിഎം) പിന്തുണ ഉറപ്പാക്കാനും കോണ്‍ഗ്രസ് നീക്കമാരംഭിച്ചു കഴിഞ്ഞു. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജെവിഎം ആര്‍ക്കും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയായാലും ജെഎംഎമ്മായാലും സര്‍ക്കാര്‍ രൂപീകരിക്കുന്നവര്‍ക്കൊപ്പം അദ്ദേഹം പോകാനാണ് സാധ്യത. ജാര്‍ഖണ്ഡിന്‍റെ അടുത്ത മുഖ്യമന്ത്രി ഷിബു സോറനായിരിക്കുമെന്നും അദ്ദേഹം മുന്നണിയെ നയിക്കുമെന്നും കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.